Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ശനിയാഴ്‌ച, ജൂലൈ 28

പല്ലില്ലാ............................................ യെന്നു കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്



രോ രാഷ്ട്രീയക്കാരന്റെയും ആത്യന്തിക ലക്‌ഷ്യം ധനമോഹമാണെന്നു ചിലര്‍  പറഞ്ഞു നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കുപ്പായം തയ്ച്ചിട്ടു നടക്കുന്നവരുടെയൊക്കെ ത്യാഗവും  മോഹവും  ധ്യാനവും എന്നും  അവരെ മതിഭ്രമിപ്പിക്കുന്ന അധികാരസ്ഥാനങ്ങള്‍ മാത്രമാണ് .  MLAയോ   MPയോ ,കുറഞ്ഞ പക്ഷം  ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനമെങ്കിലും കൊതിക്കാത്തവര്‍ ആരുണ്ട്‌.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്ന് പണ്ഡിതര്‍ പറയും . ശുക്രന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ട് കാര്യമില്ല. നീചരാശിയില്‍ നിന്നുള്ള പാപഗ്രഹങ്ങളുടെ ഒരു ദൃഷ്ടി മതി  സ്ഥാനചലനം മുതല്‍ ഇച്ഛാഭംഗം വരെ സൃഷ്ടിക്കാന്‍.

അതാണ്‌ നമ്മുടെ ഉമ്മന്‍ ഹാജിയെ പിടിച്ചു കറക്കി കൊണ്ടിരിക്കുന്നത്. ശുക്രന്‍  ഉച്ഛസ്ഥായിയായി ഉച്ചിയില്‍ ഉറച്ചു നിന്നിട്ടും ഒരു മേല്‍ഗതി വരുന്നില്ല.


ചെന്നിത്തലയുടെ നീചരാശിയില്‍ നിന്നുള്ള നോട്ടവും, കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ലീഗിന്റെ അപഹാരവും,  ഘടകകക്ഷികളുടെ അസ്ഥാനത്തുണ്ടായ  പ്രഭാവവും, ക്ഷുദ്രജീവികളായ സമുദായമേലാളന്മാരുടെ ദോഷൈക ദൃഷ്ടിയും കൊണ്ടൊക്കെ തന്നെ വാലില്‍ തീ പിടിച്ച പോലെ ഇരിക്കപ്പൊറുതി കിട്ടാതെയാണ്   ഉമ്മന്‍ ഹാജിയുടെ അതിവേഗം ബഹുദൂരമുള്ള പാച്ചില്‍. 

കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും.. 'പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട' എന്ന പോലെയാണ്   പുതുപ്പള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി

അതിനിടയിലേക്കാണ് ഗ്രഹണസമയങ്ങളില്‍ തലപൊക്കി പൂഞ്ഞാറിലെ ചൊറിയാന്‍ നീര്‍ക്കോലി കോലിട്ടിളക്കി കേമത്തരം കാട്ടുന്നത്. ഏതു പട്ടിക്കും ഒരു അതിന്റേതായ ഒരു സമയം വരും എന്ന് പറയുന്നത് വെറുതെ അല്ലല്ലോ ?

ഈ കാലക്കേടൊക്കെ മാറ്റാനാണ് ബദ്ധശ്രദ്ധനായി പാഞ്ഞു നടന്നു പാണക്കാട്ടും പെരുന്നയിലും അരമനയിലും കയറിയിറങ്ങി അവിടത്തെ കുലദൈവങ്ങളെ താണുവീണു വണങ്ങി വഴിപാടുകളും നേര്‍ച്ചദ്രവ്യങ്ങളും മുറയ്ക്ക് നല്ക്കുന്നത്. മലപ്പുറത്തേയും കോട്ടയത്തേയും ജീവാത്മാവുകള്‍ക്ക്   കഷ്ടിചു  ജീവിച്ചു പോകണമല്ലോ ?  

ആ മഹാ നേട്ടങ്ങളുടെ കണക്കെടുപ്പല്ലേ  സര്‍ക്കാരിന്റെ കരുതലും വികസനവും? 

അല്പം പൊടിപ്പും തൊങ്ങലും മേമ്പൊടിയായി വിതറി  ചിലതൊക്കെ 'ഒന്നവലോകിച്ചു' നോക്കാം

മൃഗീയഭൂരിപക്ഷം നേടുന്ന മുന്നണി ഭരണത്തിലേറിയാല്‍  പിന്നെ  ജനത്തിനു പുല്ലുവിലയാണെന്ന പോലെ  തന്നെയാണ് തട്ടി കൂട്ട് മന്ത്രിസഭ നിലവില്‍ വന്നാലും.  പക്ഷെ ജനത്തിനൊപ്പം മുഖ്യമന്ത്രിക്കും  ഇരിക്കപ്പൊറുതി കിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യം വലിയെടാ വലിയെന്ന മട്ടില്‍ അധികാരത്തിന്റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള വഴക്കും വയ്യാവേലിയും നിത്യദുരിതമായി തലയില്‍ ഏറ്റു വാങ്ങലാണ് ആ യഥാര്‍ത്ഥ ജനവിധി !!

ഇവിടെയും മറ്റൊന്നല്ല സംഭവിച്ചത്. സര്‍ക്കാരിന്റെ മധുവിധു കാലം കഴിഞ്ഞപ്പോള്‍ ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയായിരുന്നു. ക്രിയാത്മകമായ കാര്യശേഷി പ്രകടിപ്പിക്കാതെ, അസൂത്രിതമല്ലാത്ത പദ്ധതികള്‍ നടപ്പാക്കിയും  യഥാവിധിയവ പ്രയോജനപ്പെടുത്താതെയും കാട്ടി കൂട്ടുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും പാപഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു ശേഷമുള്ള കാലം .

സമുദായ വിപ്ലവത്തിന്റെ ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളുമായി കടന്നു കൂടിയ പലേതിണ്ണനിരങ്ങികളായ  മന്ത്രിപുംഗവന്‍മാരും,  സര്‍ക്കാരിന്റെ ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ഭാഗമാണെന്ന വിവരം ജനം തിരിച്ചറിയുന്നത്, ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണകള്‍ അയവിറക്കിയ  പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും,  സംസ്കാര കേരളത്തിന്റെ  പ്രബുദ്ധതയുടെ നേര്‍ക്ക്‌ പുളിച്ച തെറി അഭിഷേകം  നടത്തി  നിഷ്കളങ്കതയോടെ പല്ലിളിച്ചു മോണ കാട്ടുമ്പോഴുമാണ് ... 

വെറും പ്രഖ്യാപനങ്ങളിലൂടെ അല്ലാതെ ജനത്തിനു ആശ്വാസകരവും  ആശാവഹമായ നടപടികള്‍ യഥാവിധി ഏറ്റെടുത്തു നടപ്പാക്കാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു ആഘോഷിച്ചു നടക്കുന്നു .

ഇടതു മാറി വലതു വച്ച് ചുവടുമാറ്റിയ ജനത്തിനു  വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള മധുരം വിളമ്പല്‍ മാത്രമായിരുന്നു ആദ്യം വന്ന പെട്രോള്‍ വിലവര്‍ദ്ധനയിലൂടെ അധിക നികുതി വേണ്ടായെന്നു വച്ച് നീട്ടിയത്  . എല്ലാം വിശേഷാവസരങ്ങളിലല്ലേ സാധ്യമാകു  എന്നത് വ്യക്തം ആക്കി ശേഷം വന്ന വിലവര്‍ദ്ധനയുടെ പാപഭാരം ചുമക്കാന്‍  സര്‍ക്കാര്‍ തയ്യാര്‍ ആയില്ലായെന്നു മാത്രമല്ല അവസാനം  ഏഴു രൂപ വര്‍ദ്ധിച്ചപ്പോള്‍ വേണ്ടാന്നുവച്ച  നികുതിയിളവ്‌ കേന്ദ്രം വില രണ്ടു രൂപ  കുറച്ചപ്പോള്‍  പിന്‍വലിച്ചു നയം വ്യക്തം ആക്കുക കൂടി ചെയ്തു .

വിലകയറ്റം കൊണ്ട് ജനം നട്ടംതിരിഞ്ഞിരിക്കുമ്പോള്‍  വൈദ്യൂതി നിരക്ക് കഴുത്തറുപ്പന്‍ മട്ടില്‍ വര്‍ദ്ധിപ്പിച്ചത് അവസാന ഉദാഹരണം മാത്രം .

ജനക്ഷേമവും ജനപ്രിയവുമായ വികസന നടപടികള്‍

കോട്ടയത്തേയും മലപ്പുറത്തേയും പ്രത്യേക വികസന ജില്ലകളായി പ്രഖ്യാപിച്ചു

ഒരു രൂപയുടെ അരിവിതരണത്തിലൂടെ സാധാരണക്കാരനെ കൈയടിപ്പിച്ചതിനോടൊപ്പം അവരുടെ ശുഷ്ക്കിച്ച പണസഞ്ചിയിലേക്ക് കൈയ്യിടാന്‍  തുഗ്ലക് വ്യവസ്ഥകള്‍ തിരുകികയറ്റി, വില്ലേജ് നഗരസഭാ ജീവനക്കാര്‍ക്ക് വേണ്ടി ഒരു ബോണസ്‌ വരുമാനം നടപ്പാക്കി (ശേഷം വ്യവസ്ഥ പിന്‍വലിക്കേണ്ടി വന്നു ) .

ഒരു രൂപയുടെ അരി വിതരണത്തെ  മദ്ധ്യവര്‍ഗ്ഗജനവിഭാഗത്തിനും റേഷന്‍ മുതലാളിമാര്‍ക്കും ഹോട്ടല്‍ വ്യവസായികള്‍ക്കും ആവേശം കൊള്ളിച്ച പദ്ധതിയാക്കി. (ഒരു തേങ്ങ കൂടി കൊടുത്തെങ്കിലോയെന്നാശിച്ചു. പിന്നെ പണിക്ക് പോകാതെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നു ടിവി കണ്ട് ഇരിക്കാമായിരുന്നല്ലോ).

പൂജപ്പുര തടവുകാരുടെ സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി ആഹ്ലാദിച്ചു കഴിഞ്ഞ വെറും പിള്ളയെ അവതാര പുരുഷനാക്കി,  വൃദ്ധ  തടവുകാരുടെ  ആശയും ആവേശവുമാക്കി അവരോടൊപ്പം കേട്ട് കേള്‍വിയില്ലാത്ത  മാര്‍ഗ്ഗത്തിലൂടെ  തുറന്നു വിട്ടു

പെന്‍ഷന്‍ പ്രായപരിധി ഉയര്ത്തി സര്‍വീസ്‌ സംഘടനകളുടെ പ്രിയം നേടിയ സര്‍ക്കാര്‍, റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസം നീട്ടി റാങ്ക് ലിസ്റ്റുകാരെ  ആഹ്ലാദിപ്പിച്ചു. ഇതിലൊക്കെ അതൃപ്തരായ യുവജനങ്ങളുടെ അപേക്ഷാ പ്രായം പുനര്‍നിശ്ചയിച്ചു  അവരെയും, ലാത്തിച്ചാര്‍ജു നടത്തി കൊടുത്തു വീരയുവജനരക്തങ്ങള്‍ക്കും തൃപ്തി വരുത്തി .

പുതിയ കള്ളുഷാപ്പുകള്‍ അനുവധിക്കില്ലയെന്ന് പ്രഖ്യാപിച്ചു ബാര്‍ മുതലാളിമാരെയും മദ്യം നിരോധനം ഏര്‍പ്പാടാക്കില്ലയെന്നു പ്രഖ്യാപിച്ചു മദ്യവാന്മാരെയും ലഹരിപിടിപ്പിച്ചു. ത്രീസ്റ്റാര്‍ ബാര്‍ കേസ് ഹൈകോടതിയില്‍ തോറ്റപ്പോള്‍ അപ്പീല്‍ പോകാതെ  അതിനു  മുകളില്‍ കയറി അട ഇരിക്കുന്നു.

മൂന്നാര്‍ ദൌത്യം രണ്ടാം ഘട്ടം നടപ്പാക്കാന്‍ മലകയറി  പ്രഹസനനാടകം അവതരിപ്പിച്ചു. മൂന്നാര്‍ ട്രൈബൂണല്‍ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളോ താല്പര്യമോ നല്‍കാതെ നവീന മൂന്നാര്‍ സ്വപ്നം പെരുവഴിയിലാക്കി. കയ്യില്‍ വന്നിരുന്ന ഏകദേശം  264 ഏക്കര്‍ ഭൂമി, വ്യവസ്ഥകളില്‍ ഇളവ്‌ നല്‍കി റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക് വേണ്ടി നെല്‍വയല്‍ നികത്തല്‍ സാധുകരിക്കാന്‍  പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

നെല്ലിയാമ്പതി തോട്ടം മുതലാളിമാരുടെ അവശതകളും  ആഗ്രഹങ്ങളും സഫലമാക്കാന്‍ സര്‍ക്കാര്‍ ആവുന്ന വിധം പരിശ്രമിച്ചു വരുന്നുണ്ട്.

സകല  കടലാസു സംഘടനകള്‍ക്കും  സ്മാരക ഫൌണ്ടേഷനുകള്‍ക്കും പാര്‍ട്ടി സ്വന്തക്കാര്‍ക്കും സര്‍വ്വകലാശാല മുതല്‍ എല്‍പി സ്കൂള്‍ വരെയുള്ളവയുടെ   നഗരഹൃദയങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി വെറുതെ പതിച്ചു നല്‍കി വരുന്നുണ്ട് .

സകല  മേഖലയിലും  മാഫിയാ വല്‍ക്കരണത്തിനുള്ള  ഊര്‍ജ്ജവും വളവും നല്ക്കുന്നു. 

സ്കൂള്‍ കോളേജ് മാനേജുമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ വേണ്ട സകലവിധ ഒത്താശയും ചെയ്തു കൊടുത്തു .

സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിലനില്‍ക്കുമ്പോഴും ത്യാഗമാനോഭാവത്തോടെ  126 CBSE സ്കൂളുകള്‍ക്ക് അനുമതി നല്‍കി.

സര്‍ക്കാരിന് വര്‍ഷം അരക്കോടി രൂപയുടെ അധികച്ചിലവുണ്ടാക്കുന്ന സ്വകാര്യ സ്കൂള്‍  എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി, നിത്യവൃത്തിക്ക് വകയില്ലാത്ത മാനേജ്മെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ചു.

സ്വര്‍ണ്ണ മുതലാളി വിമാന കമ്പനി ആരംഭിച്ചപ്പോള്‍ കേരളമാകെ  പറന്നിറങ്ങാന്‍ എയര്‍സ്ട്രിപ് നിര്‍മാണ പ്രഖ്യാപനത്തിനും  വിമാനത്താവള നിര്‍മാണത്തിനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.   

ആദിവാസി ഉദ്ദാരണത്തിനു എന്ത് കേട്ടാലും മോണ കാട്ടി ചിരിക്കുന്ന  ജയലക്ഷ്മിയുടെ മാനദണ്ഡങ്ങള്‍ മറികടന്നുള്ള സ്പെഷ്യല്‍ സ്വജനപക്ഷപാതസാഹസ പ്രകടനം. 

വിളപ്പില്‍ശാലയിലൂടെ തിരുവനന്തപുരത്തെ  നാറ്റിച്ചു രോഗാതുരമാക്കി,  നഗരത്തിലെ ആശുപത്രികള്‍ക്ക്‌ വരുമാന വര്ദ്ധനയുണ്ടാക്കി നല്‍കി .

ഒരു ചവര്‍ പ്രശ്നം പോലും നേരാവണ്ണം പരിഹരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നാണക്കേട്‌ തന്നെയെന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ചു

കേരള ജനതയെ സാമുദായികമായി തരംതിരിച്ചു സങ്കുചിതവും സങ്കര്‍ഷഭരിതവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തൂ എന്നതാണ് കേരളം എക്കാലവും ഓര്‍ക്കാന്‍ പോകുന്ന വലിയ നേട്ടം

സ്മാര്‍ട്ട് സിറ്റിയുടെ കല്ല്‌ ഇപ്പോഴും മണ്ണിന്റെ അടിയില്‍  കിടക്കുന്നു, വിഴിഞ്ഞം പദ്ധതി  അനിര്‍വചനീയമായി നില്‍ക്കുന്നു, പുതിയ  മുല്ലപ്പെരിയാര്‍  ഡാം വെറും ദിവാസ്വപ്നം, പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഏതാണ്ട് കയ്യില്‍ നിന്നും പോയ പോലെ, മെട്രോ ട്രെയിന്‍, മോണോ ട്രെയിന്‍, അതിവേഗ ട്രെയിന്‍ , തുടങ്ങിയതൊക്കെ കേള്‍ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതഭാരം കൂടുന്നതല്ലാതെ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.


സര്‍ക്കാരിന്റെ കരുതല്‍ എന്ന  അട്ടിമറി സംരക്ഷണ വിശേഷണങ്ങള്‍:

ടി എം ജേക്കബിന്റെ അഴിമതി അട്ടിമറിച്ചു , അങ്ങേരുടെ പഴയ വക്കീലിനെ തന്നെ മാതൃകാ പരമായി സര്‍ക്കാര്‍ കേസ് ഏല്‍പ്പിച്ചു. 

പാമോയില്‍ കേസ് അട്ടിമറിച്ചു , 'ക്ലീന്‍ചിറ്റ്' നല്‍കിയ ഉദ്ദ്യോഗസ്ഥനു സ്ഥാനകയറ്റം നല്‍കി.

കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണക്കമ്മീഷനെ പിരിച്ചു വിട്ടു മുസ്ലിം ലീഗിനെ സന്തോഷിപ്പിച്ചു

ഐസ്ക്രീം കേസും അതിന്റെ കോടതി  അട്ടിമറിയെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു (തെളിവില്ല പോലും), കുഞ്ഞാലിക്കുട്ടിയെ ഒക്കത്ത് വച്ച്   ലീഗിന്റെ മാനം  കാത്തു.

ടൈറ്റാനിയം മലബാര്‍ സിമെന്റ്സ്‌ അഴിമതി അട്ടിമറികളിലൂടെ  പല 'സാധു' ജീവിതങ്ങള്‍ക്കും ആശ്വാസം നല്‍കി

മുല്ലപ്പെരിയാര്‍ കേസില്‍   സത്യവാങ്മൂലം നല്‍കി കേരളത്തിന്റെ  വാദം ദുര്‍ബലമാക്കിയ  അഡ്വക്കേറ്റ് ജനറലിനെ അതേ സ്ഥാനത്തിരുത്തി പൊന്നാട നല്‍കി ആദരിച്ചു.

എസ്എഫ്ഐക്കാരുടെ നെഞ്ചത്ത് നോക്കി വെടിവയ്ക്കാത്തത്തില്‍ പോലീസ് (DYSP) പിള്ളയ്ക്ക്  ഗുഡ് സര്‍ട്ടിഫിക്കറ്റ് .

നിയമസഭകളില്‍ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങളില്‍ നിന്നും അപമാനകരമായി കൈ കഴുകി

ഇരട്ടത്താപ്പുള്ള തച്ചങ്കരിയെ സര്‍ക്കാരിന്റെ പൊന്നോമനയായി ലാളിച്ചു പാലിച്ചു  പോരുന്നു .

പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ  വെടിവച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിളിച്ചു വരുത്തി അതിഥികളാക്കി സല്‍ക്കരിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നോക്കു കുത്തിയാക്കി മലയാളിയുടെ മാനത്തിനു  കോടികള്‍  വിലപറഞ്ഞു ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തു .

കപ്പല്‍ ഇടിച്ചു കൊന്നവരുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ പോലും ഇല്ലാതെ ആഴങ്ങളിലേക്ക് പൂഴ്ത്തി.

ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചും നോട്ടീസ് അയച്ചും നാണം സ്വയം കെടുന്നു. 

കാലുവാരുന്ന എംഎല്‍എയുടെ മണ്ഡലത്തിനു കോടികളുടെ പദ്ധതികള്‍  ഒഴുക്കുന്ന മാന്ത്രിക വിദ്യ നടപ്പാക്കി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാനുള്ള ധൃതഗതിയിലുള്ള നീക്കം.

പ്രകോപനപരമായി പ്രസംഗിച്ച ബഷീറിനെയും നാടാകെ അശ്രീരം പറഞ്ഞു നടക്കുന്ന ചീഫ്‌ വിപ്പിനെയും ഗണേഷ്‌ കുമാറിനെയും നവോത്ഥാന നായകന്മാരാക്കി,

ആറല്ല മുപ്പത്തി എട്ടാണ്  വലുതെന്നു അറിയാന്‍ പാടില്ലാത്ത സിപിഎം. ആറാം പ്രതിയായ ബഷീറിനെ അറസ്റ്റു ചെയ്യാതെ മുപ്പത്തി എട്ടാണ് പ്രതിയായ ജയരാജിനെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചിരിച്ചു

ചോറില്‍ പൊതിഞ്ഞ  ചേമ്പുരുള  പോലെ പുറത്തു വരുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കുന്ന ആവേശം.

പിന്നെ മന്ത്രിപുംഗവന്മാരുടെ ഇഷ്ടക്കാര്‍ക്കൊക്കെ ഇഷ്ടം പോലെ മുന്തിയ ഇനം ഗ്യാലക്സി ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഡിന്നര്‍ സെറ്റ്  തുടങ്ങിയ സമ്മാനപ്പെരുമഴ!...


അങ്ങനെ കുഭേരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസം ഇല്ലാതെ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും  കുറ്റവാളികള്‍ക്കും എല്ലാം സുഭിക്ഷമായി കഴിയാന്‍ സാധിക്കത്തക്കവിധം കേരളത്തെ   ഉമ്മന്‍ ഹാജി, ക്ഷേമ ദേശമാക്കി മാറ്റി .

തൊക്കെ കാണുമ്പോള്‍ ഒരേ ഒരാള്‍ക്കേ അസുഖമുള്ളൂ. എല്ലാവരും സുഖിക്കുന്നു എല്ലാവരും സന്തോഷിക്കുന്നു എല്ലാവരും എല്ലാം വാരി വാരി എടുക്കുന്നു. പിള്ള ചാപിള്ള ആയിരുന്നു എങ്കില്‍ ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. പൂജപ്പുര ജയിലിലെ സ്നേഹോഷ്മളമായ ജീവിതമുപേക്ഷിച്ചു  മഹാത്യാഗിയായി വൈഷമ്യത്തോടെ വനവാസത്തിനിറങ്ങുമ്പോള്‍ പലതും സ്വപ്നം കണ്ടിരുന്നു. പക്ഷെ ഇച്ഛകള്‍ക്കൊക്കെ ഇങ്ങനെ ഒരു ഭംഗം വരുമെന്ന് ദുസ്വപ്നങ്ങളില്‍ പോലും നിനച്ചിരുന്നില്ല.

അങ്കക്കലി പൂണ്ടു കച്ച മുറുക്കി കസര്‍ത്ത് കാട്ടി വാളകം മെയ്ഡ് വജ്രായുധവും താങ്ങി പാഞ്ഞു നടന്നു വീമ്പുപറഞ്ഞു നാടാകെ കുലുക്കി നടന്നിട്ടും പണ്ടേ  പോലെ ഒന്നും ഫലിച്ചില്ല. അതിനാല്‍ പൂഞ്ഞാറ്റിലെ കുട്ടിച്ചാത്തനോടു ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ  ആ കാര്‍ക്കോടകന്‍ മന്ത്രിയുടെ കസേരയുടെ കീഴെ 'വാളകം' വയ്ക്കണം. പണ്ട് ജയിലില്‍ കിടന്ന അസുഖം (ഇരുമ്പിന്റെ കുറവ്) പുറത്തിറങ്ങിയതോടെ ഭേദമായി. പക്ഷെ പുറത്തിറങ്ങിയപ്പോള്‍ പിടിപെട്ട അസുഖം എന്താണെന്ന് അറിയാന്‍ ഇപ്പോള്‍ ശാസ്ത്രലോകം ഗവേഷണം തുടരുന്നു. പണ്ട് പെരുന്തച്ചനും ഇത് പോലെ എന്താണ്ടായിരുന്നു അസുഖം പോലും !!

വാല്‍കഷണം : കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന് പണ്ടേതോ പണ്ടാരം പറഞ്ഞിട്ടുള്ളത് നേരാ, കാലം കടന്നപ്പോള്‍ കഴുതയാണോ അതോ  കഴുതയുടെയാണോ കാലു പിടിക്കുന്നതെന്ന കാര്യത്തില്‍ സംശയമെങ്കിലും, ഒരു കാര്യത്തില്‍ ലവലേശം  തര്‍ക്കമില്ല - എല്ലാം കണ്ടു കൊണ്ടിരിക്കുന്നത് വെറും കോവര്‍ക്കഴുതകള്‍ തന്നെ !!...