Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

ചൊവ്വാഴ്ച, ഡിസംബർ 25

പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ ?


കൌമുദി ഫ്ലാഷ് 
ബലാല്‍സംഗത്തിന് വധശിക്ഷ നല്കക്കണമെന്ന ആവശ്യം അനാവശ്യവും, അമിതാവേശത്തില്‍ വിളിച്ചു കൂവുന്നതിനപ്പുറമുള്ള കാലിക പ്രസക്തിയോ  പ്രായോഗികതയോ അതിണ്ടെന്നും കരുതുന്നില്ല.വധശിക്ഷ കൊണ്ടുമാത്രം  കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടഞ്ഞു നിര്‍ത്താനാവില്ലയെന്നതല്ലേ യഥാര്‍ത്ഥ വസ്തുത.

സ്വമേധയാല്‍ ചാവാനും കൊല്ലാനും മാത്രമായി   തുനിഞ്ഞിറങ്ങിയ അജ്മല്‍ കസബിനെ പിടി കൂടി ആച്ചാര മര്യാദകളോടെ തൂക്കിലേറ്റിയതു കൊണ്ട്  ഇന്ത്യ സുരക്ഷിതമായോ ? വധശിക്ഷയെ ഭയന്ന്   ഇമ്മാതിരി ദുഷ്ടവിചാരവുമായി ഇനി ഒരുത്തനും അതിര്‍ത്തി ചാടി കടന്നിങ്ങോട്ട് കെട്ടിയെടുക്കില്ലായെന്നു പറയാനോ ചിന്തിക്കാനോ കഴിയുന്നുണ്ടോ ? അഴിമതിയ്ക്കും മത നിന്ദയ്ക്കും വരെ വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും കൊലപാതകങ്ങളുള്‍പ്പെടെ അനസൂയം നടന്നു കൊണ്ടിരിക്കുകയാണെന്ന സത്യം തിരിച്ചറിയുന്നുണ്ടോ?അതിനാല്‍ വധശിക്ഷ കൊണ്ട് ബലാല്‍സംഗങ്ങള്‍ കുറയുമെന്ന് കരുതാനാവില്ല  അതിനു മറ്റൊരു തലം കൂടെയുണ്ട്. 

ഒരു വ്യക്തിയുടെ ദുര്‍ബല മനോവികാരത്തിന്റെ  ഒരു നിമിഷത്തിലെ    താളം തെറ്റലാണ് ഓരോ ബലാല്‍സംഗത്തിലും ചെന്നവസാനിക്കുന്നത്. രോഗവാഹകനായ കാലം അനുദിനം ചുറ്റുപാടുകളെ രോഗാദുരമാക്കി കൊണ്ടിരിക്കുമ്പോള്‍    രോഗത്തിന്റെ കാരണങ്ങളെയാണാദ്യം ചികില്‍സിക്കേണ്ടതെന്നുമുള്ള തത്ത്വത്തിലേക്ക് സമൂഹം പുരോഗമനപരമായി മാറി ചിന്തിക്കണം. 

ഗോവിന്ദചാമിയുടെ കാര്യം തന്നെ-അയാള്‍ അന്നും മോഷണ ഉദ്ദേശത്തോടെ മാത്രമായിരുന്നിരിക്കണം ട്രെയിനില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നിരിക്കുക. അതയ്യാള്‍ ചെയ്യുകയും ചെയ്തു പക്ഷെ ആ നിമിഷത്തെ സാഹചര്യം അയാളെ കൊണ്ട് മറ്റെന്തൊക്കെയോ ചെയ്യിക്കുകയായിരുന്നില്ലേ. അതുകൊണ്ട് മദ്യവും മയക്കു മരുന്നും  ഗുണ്ടാസംഘങ്ങളും നിയമ വാഴ്ചയുടെ  ദുര്‍ബലാവസ്ഥയും തുടങ്ങിയ  അനവധി സാഹചര്യങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ഗോവിന്ദചാമിമാരെ പിടിച്ചു കൊല്ലുന്നതാണോ അത്യാന്തികമായ പരിഹാരം.  അത്തരം ഗോവിന്ദ ചാമിമാര്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിനാണ്  നിയമവും സമൂഹവും സദാ ജാഗ്രത പാലിക്കേണ്ടത്. കാരണം ബലാല്‍സംഗം പലതും പുറം ലോകമറിയുന്നതു ശരീരികമായുണ്ടാകുന്ന പരിക്കുകള്‍  മുഖേനയോ  കൊലപാതകമോ മറ്റു കോലാഹലമോ സംഭവിക്കുമ്പോള്‍ മാത്രമാണ്  ശേഷമാണ് കേസും പുക്കാറും, മുറവിളികളും ഉയരുന്നതും. ഒറ്റപെട്ടു നടക്കുന്ന അനവധി മാനഭംഗങ്ങളും  അത്തരം കുത്സിത ശ്രമങ്ങളും. മാനാഭിമാനത്തിന്റെ പേരില്‍ രാജ്യമൊട്ടാകെ ദിനംപ്രതി മൂടി വയ്ക്കപ്പെടുകയോ മറ്റുള്ളവരാല്‍ തമസ്കരിക്കപെടുകയോ ചെയ്യുനുണ്ടാവാം. പോലീസും കേസും  വധശിക്ഷയും  പറഞ്ഞു  ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍  ശ്രമിക്കുന്നതു വഴി  ഇത്തരം ഗുരുതരമായ സ്ഥിതിഗതികളെ നിയന്ത്രിക്കുകയല്ല  സമൂഹത്തിലും സംസ്കാരത്തിലും  നടക്കുന്ന മൂല്യച്ചുതികള്‍ക്ക് വളം വച്ചു കൊടുക്കകയാണ്. ആരും ബലാല്‍സംഗം ചെയ്യുന്നത് വധശിക്ഷ ഏറ്റു വാങ്ങാനല്ലയെന്നോര്‍ക്കണം.

വധശിക്ഷ എന്നാ വ്യവസ്ഥ കൊണ്ട് വന്നാല്‍ ഇരയെ കൊല്ലാന്‍ തന്നെ കുറ്റവാളി തീരുമാനിക്കും കാരണം പിടിക്കപെട്ടാല്‍ വധ ശിക്ഷ കിട്ടും  എങ്കില്‍ അതിനുള്ള ഒരു സാധ്യതയും ബാക്കി വയ്ക്കെണ്ട  എന്നല്ലേ എതൊരു മനുഷ്യനും ചിന്തിക്കുകയുള്ളൂ. അതിനാല്‍ വേഗം പിടികൂടി ശിക്ഷിച്ചു മാതൃക കാട്ടുകയാണ് നിയമം ചെയ്യേണ്ടത്. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദൌര്‍ബല്യം അതിന്റെ മെല്ലെപോക്കും നിസംഗതയുമാണ് .

ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത്  കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല.  അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുരിച്ചാവണമാതൊക്കെ.

പുണ്യാളന്‍ ഒരു ഉദാഹരണം  പറഞ്ഞു വീണ്ടും വിഷയത്തിലേക്ക് വരാം.  റോഡായ റോഡുകളില്‍ ജങ്ഷനായ പ്രധാന ജങ്ഷനുകളിലൊക്കെ പോലീസുകാര്‍ ഒളിക്യാമറകള്‍ വയ്ക്കാറുള്ളത്    അതിന്റെ വീക്ഷണ കോണിലെ   നിയമ ലംഘനങ്ങള്‍ തെളിവോടെ പിടി കൂടുകയെന്ന ലക്ഷ്യത്തോടെയാണല്ലോ അതൊക്കെ നിയമലംഘനങ്ങള്‍ കുറയാനുള്ള കാരണമാകുന്നുണ്ടോ   അതിനു പകരമായി  ക്യാമറകളുടെ സ്ഥാനം കൃത്യമായി  വെളിപ്പെടുത്തി പരസ്യമായി സ്ഥാപിച്ചാല്‍ അതിന്റെ പരിസരങ്ങളിലെങ്കിലും  നിയമലംഘനങ്ങള്‍ കുറയുമെന്ന തത്ത്വത്തെയാണ് പുണ്യവാളനു  വിശ്വാസവും താല്പര്യവും

അതിനാല്‍ വധശിക്ഷ നടപ്പാക്കിയോ  നിയമത്തെ കാട്ടി ഭയപ്പെടുത്തിയോ സ്ത്രീ പീഡനങ്ങള്‍ നിര്ത്തലാക്കാം എന്നതിനേക്കാള്‍ ഫലപ്രദം ഭാരതത്തില്‍  സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്കാരത്തെ   ഓരോ കുടുംബങ്ങളിലും വീണ്ടും പരിപോഷിപ്പിച്ചെടുക്കുക എന്നതാണ്

ലൈംഗിക വൈകൃതങ്ങളിലേക്ക് തള്ളിവിടുന്ന അശ്ലീല സൈറ്റുകള്‍ , അശ്ലീല സാഹിത്യ കൃതികള്‍  വീഡിയോകള്‍  എന്നിവയുടെ വ്യാപനവും  വ്യാപാരവും പൂര്‍ണ്ണമായും നിരോധിക്കുകയും കൂടുതല്‍ കാര്‍കശ്യമുള്ള  നിയമങ്ങള്‍  ഉള്‍പ്പെടുത്തി പ്രത്യേക വനിതാ കോടതികള്‍  സ്ഥാപിച്ചും ശാസ്ത്രീയമായ കുറ്റാന്വോഷണവും വേഗത്തിലുള്ള വിചാരണയ്ക്കും വ്യവസ്ഥ ചെയ്തും. സര്‍ക്കാരുകള്‍ക്ക്  ഉടനടി നടപടിയെടുക്കാവുന്നതെയുള്ളൂ

കുറ്റകൃത്യത്തിനു മുതിരുന്നവന്റെ ഉള്ളില്‍ താന്‍ ഏതു വിധേനയും  പിടിക്കപെടും എന്ന ചിന്ത ഉടലെടുപ്പിക്കാന്‍ ആയാല്‍ മാത്രമേ കുറ്റകൃത്യത്തില്‍ നിന്നും അയാള്‍ പിന്മാറുകയുള്ളൂ  അല്ലാത്ത പക്ഷം വധ ശിക്ഷയ്ക്കൊക്കെ  പുല്ലു വില .......!!

തിരുവചനം: പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കൂ എന്നല്ലേ ,  പുതുവല്‍സര ആശംസകള്‍ 

വ്യാഴാഴ്‌ച, സെപ്റ്റംബർ 6

കൈയിട്ട് വാരലിനും വേണ്ടേ ഒരു നീതി



ഒരിന്ത്യക്കാരനായി ജനിച്ചു പോയതിനെക്കുറിച്ചോര്‍ത്തു  സാധാരനക്കാരന്‍ ദുഖിക്കുന്നതും ലജ്ജിക്കുന്നതും ര്‍ക്കാര്‍ ഓഫീസുകളിലേക്ക്  കടന്നു  ചെല്ലുന്ന നിമിഷമാണ്. അത്രമാത്രമുള്ള അവഗണനയും അവഹേളനവുമാണ്  ഇന്ത്യയിലാകമാനമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക്‌ സമ്മാനിച്ചു വരുന്നത്. സാധാരണകാരനെ മൂന്നാംകിട പൌരന്മാരായി കണക്കാക്കുന്ന ഈ ഉദ്യോഗസ്ഥദുഷ്പ്രഭുക്കന്മാരെയാണ് ഏഷ്യയിലെ ഏറ്റവും കാര്യനിര്‍വഹണശേഷി  കുറഞ്ഞ  ഉദ്യോഗസ്ഥവൃന്ദമെന്നു, Hong Kong-based Political and Economic Risk Consultancy (PERC) എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.( ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയില്‍ അഞ്ചാം സ്ഥാനവും). എന്തിലും ഒന്നാം സ്ഥാനം വേണമെനാഗ്രഹിക്കുന്ന നമ്മുക്കിത് അഭിമാനമാണോ അപമാനമാണോ എന്ന് സ്വയം തീരുമാനിക്കാം. 

ഇത്തരം സേവനമനോഭാവത്തോടെ നികുതി  വരുമാനത്തിന്റെ സിംഹഭാഗവും കാര്‍ന്നു തിന്നു സുഭിക്ഷമായി വാഴുന്നവര്‍ തന്നെയാണ്, പൊതുമുതല്‍ അല്പം നീതി ബോധത്തോടെ പങ്കു വയ്ക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് നേരെ രാഷ്ട്രീയ സംഘടനകളുടെ  സങ്കുചിതമായ  നിലപാടുകള്‍ക്ക് പിന്നിലൂടെ കലാപമുയര്ത്താന്‍ ശ്രമിക്കുന്നത്. 

2004-ലാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയും മറ്റു സംസ്ഥാനങ്ങളെ നടപ്പിലാക്കുന്നതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ തുടങ്ങിയതും. എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ഒഴുകെ എല്ലായിടത്തും നടപ്പാക്കിയിട്ടും ചരിത്രാതീതകാലം മുതലുള്ള  കമ്യൂണിസത്തിന്റെ ഉടക്ക് നയം കാരണം  2002 ല്‍ തന്നെ  AK  ആന്റണി കൊണ്ട് വന്ന പരിഷ്കരണ നീക്കം തടസപ്പെടുത്തുകയും  2007- ല്‍  വിഎസ് ഭരണത്തിലേറി  പാടെ വലിച്ചു കീറി കളയുകയും  ചെയ്തു . 


എന്താണ് പങ്കാളിത്ത പെന്‍ഷന്‍നിലവിലുള്ള  സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായ  പ്രകാരം വിരമിച്ചശേഷം ഒരാള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ തുക നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ സേവനകാലത്തിന്റെ ദൈര്‍ഘ്യം, പിരിയുന്നതിന് തൊട്ടുമുമ്പുള്ള മാസം വാങ്ങിയ ശമ്പളം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പുതിയ പദ്ധതി പ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തു ശതമാനം  പെന്‍ഷന്‍  ഫണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ തുക സർക്കാരും  വിഹിതമായി നൽകും. ഈ പെന്‍ഷന്‍ഫണ്ട് വിവിധതരം പദ്ധതികളില്‍ നിക്ഷേപിച്ച്  ആ വരുമാനം  വിരമിച്ച ശേഷം പെന്‍ഷനായി നല്‍കുകയാണ് ചെയ്യുക. പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റി എന്ന നിയന്ത്രണ സംവിധാനമാണ് പെന്‍ഷന്‍ ഫണ്ടുകള്‍ നിയന്ത്രിക്കുന്നത്. 

വളര്‍ച്ചയ്‌ക്കൊപ്പം തളര്‍ച്ചയ്ക്കുമുള്ള സാധ്യതയാണ് ഇത്തരം നിക്ഷേപങ്ങളുടെ പ്രത്യേകത. നഷ്ടസാധ്യത അടിസ്ഥാനമാക്കി മൂന്ന് തരത്തിലുള്ള നിക്ഷേപങ്ങളാണ് സാധാരണ സ്വീകരിക്കാറ്. 1. വിപണിയധിഷ്ഠിത ഓഹരികള്‍, 2. നിശ്ചിത വരുമാനം ഉറപ്പ് നല്‍കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, 3. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍ഇതില്‍ ആദ്യത്തെ നിക്ഷേപമാര്‍ഗം ഉയര്‍ന്നലാഭം തന്നേക്കാം. പക്ഷേ, അത്രതന്നെ നഷ്ടസാധ്യതയും ഉണ്ട്.രണ്ടാമത്തെയും മൂന്നാമത്തെയും നിക്ഷേപമാര്‍ഗങ്ങള്‍ കുറഞ്ഞലാഭം മാത്രമേ തരുന്നുള്ളൂവെങ്കിലും നഷ്ടസാധ്യത തുലോം കുറവാണ്. നിക്ഷേപം വിവേച്ചനത്തോടെ തീരുമാനിക്കാനുള്ള അവകാശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്  താനും.

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരന് പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാറിന്റെ മാത്രം ബാധ്യതയാണ്. ഇതിനായി പ്രത്യേക ഫണ്ടോ, നീക്കിയിരിപ്പോ സര്‍ക്കാരിനില്ല. ഓരോ വര്‍ഷത്തേയും പെന്‍ഷന്‍ബാധ്യത കണക്കാക്കി തുക ഓരോ ബജറ്റിലും സര്‍ക്കാറിന്റെ വരുമാനത്തില്‍നിന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. നിലവിലുള്ള 5.34 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും , 5.50 ലക്ഷം പെന്‍ഷന്‍കാര്‍ക്കും  2012 - 2013  ല്‍ ശബളത്തിനു 16,765 കോടിയും , പെന്‍ഷനു  8178 കോടിയും, പലിശയിനത്തില്‍ 7234 കോടിയും ചിലവാക്കേണ്ടിവരുന്നു. ശബളം + പെന്‍ഷന്‍ + പലിശ എന്നിവ തനത് വരുമാനത്തിന്റെ 90.34 %  ആയി  കണക്കാക്കാന്‍ ആവുകയും. മൊത്തം കടബാധ്യത 88,746 കോടിയും ഉയരുകയും ചെയ്യുന്നു. അങ്ങനെ ആകെ ജനസംഖ്യയുടെ മൂന്ന് മുതല്‍ നാല് ശതമാനം  ( 3.25 %)   മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആകെ റവന്യൂ വരുമാനത്തിന്റെ തൊണ്ണൂറു ശതമാനത്തില്‍ അധികം കൈപ്പറ്റുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത് കേരളത്തിന്റെ വിശാല വികസന സ്വപ്നങ്ങള്‍ കൂടെയാണ്. 

സര്‍ക്കാര്‍ കടം എടുക്കുന്ന പണം വികസനപ്രവര്‍ത്തങ്ങളിലേക്ക് എത്താതിരിക്കുമ്പോള്‍ പലിശഭാരം കൂടുന്നതിനനുസരിച്ച് ധനക്കമ്മി വര്‍ദ്ധിക്കുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചു 2015-ല്‍ ധനക്കമ്മി  ഇല്ലാതെ ആക്കണമെങ്കില്‍ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയേ മതിയാവു. അല്ലാത്തപക്ഷം സാമ്പത്തിക ധനസഹായം ആവശ്യപ്പെട്ടു  അങ്ങോട്ട്‌ ചെല്ലേണ്ടയെന്നാണ് കേന്ദ്രധനകാര്യ കമ്മീഷന്റെ  കര്‍ശന നിലപാട്.  ഇത്തരം ഒരു സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാതെ   സര്‍ക്കാരിന്  മറ്റു മാര്‍ഗമില്ല. 

അങ്ങനെ അല്ലാതാകുകയാണെങ്കില്‍  കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം യുറോപ്യന്‍ നിലവാരത്തില്‍ ഉയര്‍ന്നതു കാരണവും   പെന്‍ഷന്‍ പ്രായം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു  കുറവായത് കൊണ്ടും വര്ഷം ഇരുപതിനായിരത്തില്‍ അധികം പേര്‍ പെന്‍ഷനാവുകയും പെന്‍ഷന്‍ക്കാര്‍ ജീവനക്കാരുടെതിനെക്കള്‍ കൂടുതല്‍ ആവുകയും ചെയ്യുന്നതിനാലും നിലവിലുള്ള  സാമ്പത്തിക ബാധ്യത (ശബളത്തിനും പെന്‍ഷനും) 2021-22 ൽ 41,180 കോടിയും  2031-32 ൽ 1,95,000 കോടിയുമെന്ന അവിശ്വസനീയ സംഖ്യയിലേക്ക് എത്തിയേക്കും. അതിനനുസരിച്ചുള്ള വിഭവ സമാഹരണം നടത്താനുള്ള റവന്യൂ വരുമാനമില്ലാത്ത സര്‍ക്കാരിന് ശബളം നല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയാവും സംജാതമാകുക.

2013 ഏപ്രില്‍ മുതല്‍ നടപ്പാക്കുന്ന പദ്ധതി നിലവിലുള്ള ഒരു ജീവനക്കാരനെയും   ബാധിക്കുകയില്ല എന്നായിരിക്കുമ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷനെ  എതിര്‍ക്കുന്നത് ആത്മാര്‍ത്ഥയില്ലാത്തതും പക്ഷപാതപരവുമാണ്. യുവാകള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്നവര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുകയും,  ഇനിയും ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണ്. ഓഫിസുകളില്‍ അധികമുള്ള ജീവനക്കാരെ പുനര്‍വിന്യസിക്കുക   വഴി യുവാക്കള്‍ക്ക്  പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ല എന്നോര്‍ത്ത് കണ്ണീര്‍ ഒഴുക്കുന്നത്.  വര്‍ഷങ്ങളായി സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നോക്കുന്ന   താല്‍കാലിക കരാര്‍ ജീവനക്കാരുടെ  തൊഴില്‍ ഉറപ്പിനെ കുറിച്ച് അവരുടെ ക്ഷേമത്തെ കുറിച്ച് ഈ ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിനു പരിവേദനമില്ല. യുവാക്കളെ ചൂണ്ടു പലകയാക്കി പ്രതിപക്ഷ ബുദ്ധി ജീവികള്‍ പ്രസംഗിച്ചു നടക്കുന്നതൊക്കെ  തങ്ങളേയും ബാധിച്ചു കളയുമോ എന്ന  ഭീതിയിലാണ് ജീവനക്കാര്‍.

2004 മുതല്‍ കേന്ദ്രസര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ക്ക്  കേരളത്തില്‍  പങ്കാളിത്ത പെന്‍ഷന്‍ നിലവിലുള്ളപ്പോഴും കേരളവും ത്രിപുരയും ബംഗാളും ഒഴുകെ ഇരുപത്തി ഒന്ന് ലക്ഷം ജീവനക്കാര്‍ പങ്കാളിത്ത  പെന്‍ഷന്‍  പരിധിയില്‍ വരുകയും  പെന്‍ഷന്‍ഫണ്ടിലേക്ക്  16,762 കോടി രൂപയുടെ നിക്ഷേപം സ്വരൂപിച്ചു കഴിഞ്ഞ ശേഷവും   കമ്യൂണിസ്റ്റ്‌  പാര്‍ട്ടി  ഭരിക്കുകയോ  മുഖ്യപ്രതിപക്ഷം ആയിരിക്കുകയോ  ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗത്തിന് മാത്രമാണ് ആശങ്ക.

കാലാകാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ തുടര്‍ന്ന് വന്ന പ്രീണന നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അനുകൂല്യങ്ങള്‍ ഇത്ര കണ്ടു വര്‍ദ്ധിക്കാന്‍ കാരണമായത്. അസുരന്**  വരം കൊടുത്തമാതിരിയാണ് ഇപ്പോള്‍   ജീവനക്കാര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടി പാഞ്ഞടുക്കുന്നത്. ആര്. രാജേന്ദ്രബാബു അധ്യക്ഷനായ ഒന്‍പതാം ശബളപരിഷ്കരണ കമ്മീഷന്റെ നിര്‍ദേശത്തോടു കൂടെ ഓരോ അഞ്ചു വര്‍ഷവും പത്ത് ശതമാനം ശബള വര്‍ദ്ധനയും പന്ത്രണ്ടു ശതാമാനം പെന്‍ഷന്‍ വര്‍ദ്ധനയും ലഭിക്കും. ഇന്നത്തെ പരിസ്ഥിതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ കുറഞ്ഞ ശബളം  8,500 രൂപയായി നിശ്ചയിച്ചു കഴിഞ്ഞു. ശബളത്തിനു പുറമേ   മറ്റു അനാധിയായ അനവധി ആനുകൂല്യങ്ങള്‍  ഉദ്യോഗസ്ഥതലത്തിലും സാമൂഹികമേഖലയിലും ഓരോ സര്‍ക്കാര്‍ ജീവനക്കാരനും ലഭിച്ചു വരുന്നു. ഒദ്യോഗതലത്തില്‍ നിന്നും വിരമിക്കുന്ന കീഴ്ത്തട്ട് ജീവനക്കാര്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍ക്കുന്ന പെന്‍ഷനെ ആശ്രയിച്ചു ജീവിതം തള്ളി നീക്കുന്നതു, എന്നാല്‍ മേല്‍ത്തട്ട് ജീവനക്കാര്‍ വിരമിച്ച ശേഷം സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുകയോ സര്‍വീസില്‍ ഇരുന്നു ആര്‍ജിക്കുന്ന സാമ്പത്തിക ഭദ്രതയില്‍ നിന്നും ബിസിനസുകള്‍ തുടങ്ങി അധിക വരുമാനം കണ്ടെത്തുകയോ ആണ് ചെയ്തു വരുന്നത്. 

ഭരണകൂടം ഒരു പൊതുമേഖലാ സ്ഥാപനമാണ് അതിലെ ജീവനക്കാര്‍ക്ക് പൊതുമുതലില്‍ നിന്നും  നീതിയുക്തമായ  ആനുകൂല്യങ്ങളെ നല്‍ക്കാന്‍ ബാധ്യതയുണ്ടാകാവൂ അല്ലാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു ജനതയുടെ ബാധ്യതയായി മാറരുത്. പെന്‍ഷന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ജന്മാവകാശമാണന്ന ഭാവേന ആരും ഇനി  ജനസേവനത്തിറങ്ങേണ്ടതില്ല. കാരണം തൊഴിലില്ലാത്ത പട്ടിണി പാവങ്ങളും   അപകടം വഴി അംഗവൈകല്യം വന്നവരും, രോഗശയ്യയില്‍ ആയ നിത്യരോഗികളും നിരാലംബരായ വൃദ്ധരും ആദിവാസികളും സര്‍ക്കാരിന്റെ  ഉദാരസേവനങ്ങള്‍ക്കായി കൈനീട്ടി നില്‍ക്കുകയാണ്. അവര്‍ക്കും  ജീവിക്കാനുള്ള അവകാശമുണ്ട് . വിധവാ പെന്‍ഷനും, വാര്‍ദ്ധക്യ പെന്‍ഷനും ആശ്രിത പെന്‍ഷനും അവിവാഹിത അമ്മമാര്‍ക്കു നല്‍ക്കുന്ന പെന്‍ഷനും, കാര്‍ഷിക തൊഴിലാളി പെന്‍ഷനും  വികലാംഗ പെന്‍ഷനും  സര്‍ക്കാര്‍   നല്‍ക്കുന്ന ധനസഹായത്തെക്കാള്‍ എത്രയോ മേച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍ക്കുന്നത് .

അതുകൊണ്ടൊക്കെ തന്നെ  സ്വാസ്ഥ്യ കേരളത്തിന്റെ  ദീര്‍ഘകാല വികസനത്തിന്  പങ്കാളിത്ത പെന്‍ഷന്‍ ഉടന്‍ നടപ്പാക്കുക തന്നെ വേണം. അപ്പോള്‍ തന്നെ  നിലവിലുള്ള ജിവനക്കാരുടെ ആശങ്കകളെ പരിഗണിക്കുകയും പരിഹരിക്കുകയും   കൂടാതെ പങ്കാളിത്ത പെന്‍ഷനില്‍ എം എല്‍ എമാരെയും    എം പിമാരെയും ഉള്‍പ്പെടുത്തുകയും വേണം. ഭാവിയിലൂടെ ചിന്തിക്കുമ്പോള്‍  സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും പങ്കാളിയാക്കുവാന്‍ വേണ്ട നയരൂപികരണം സര്‍ക്കാര്‍ തുടങ്ങിവയ്ക്കണം.  

അശരീരി :  സര്‍വീസില്‍ ഇരിക്കുന്ന  കാലമത്രയും സ്വന്തം ശബളവര്ദ്ധനയ്ക്കും   അവകാശങ്ങള്‍ക്കും മാത്രമായി സമരം ചെയ്യുകയും സര്‍ക്കാരിനെ തരാതരം പോലെ കൊള്ളയടിക്കുകയും ജനത്തിന്റെ പോക്കറ്റില്‍ കൈയിട്ട ശേഷവും ഇനിയും ഇനിയും എന്ന് വിലപിക്കുകയും  ചെയ്യുന്ന   ഒരപൂര്‍വ്വ ജീവിവര്ഗ്ഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ തരം താഴുകയാണ്. അതിനാല്‍ ലാസ്റ്റ്‌ ഗ്രേഡ്‌ ജീവനക്കാര്‍ക്കൊഴുകെയുള്ള പെന്‍ഷന്‍ സബ്രദായം തന്നെ കാലക്രമേണ നിര്‍ത്തലാക്കണം.

ശനിയാഴ്‌ച, ജൂലൈ 28

പല്ലില്ലാ............................................ യെന്നു കണ്ടു അണ്ണാക്കിലേക്ക് കൈയിടരുത്



രോ രാഷ്ട്രീയക്കാരന്റെയും ആത്യന്തിക ലക്‌ഷ്യം ധനമോഹമാണെന്നു ചിലര്‍  പറഞ്ഞു നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ കുപ്പായം തയ്ച്ചിട്ടു നടക്കുന്നവരുടെയൊക്കെ ത്യാഗവും  മോഹവും  ധ്യാനവും എന്നും  അവരെ മതിഭ്രമിപ്പിക്കുന്ന അധികാരസ്ഥാനങ്ങള്‍ മാത്രമാണ് .  MLAയോ   MPയോ ,കുറഞ്ഞ പക്ഷം  ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനമെങ്കിലും കൊതിക്കാത്തവര്‍ ആരുണ്ട്‌.

എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്ന് പണ്ഡിതര്‍ പറയും . ശുക്രന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ട് കാര്യമില്ല. നീചരാശിയില്‍ നിന്നുള്ള പാപഗ്രഹങ്ങളുടെ ഒരു ദൃഷ്ടി മതി  സ്ഥാനചലനം മുതല്‍ ഇച്ഛാഭംഗം വരെ സൃഷ്ടിക്കാന്‍.

അതാണ്‌ നമ്മുടെ ഉമ്മന്‍ ഹാജിയെ പിടിച്ചു കറക്കി കൊണ്ടിരിക്കുന്നത്. ശുക്രന്‍  ഉച്ഛസ്ഥായിയായി ഉച്ചിയില്‍ ഉറച്ചു നിന്നിട്ടും ഒരു മേല്‍ഗതി വരുന്നില്ല.


ചെന്നിത്തലയുടെ നീചരാശിയില്‍ നിന്നുള്ള നോട്ടവും, കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന ലീഗിന്റെ അപഹാരവും,  ഘടകകക്ഷികളുടെ അസ്ഥാനത്തുണ്ടായ  പ്രഭാവവും, ക്ഷുദ്രജീവികളായ സമുദായമേലാളന്മാരുടെ ദോഷൈക ദൃഷ്ടിയും കൊണ്ടൊക്കെ തന്നെ വാലില്‍ തീ പിടിച്ച പോലെ ഇരിക്കപ്പൊറുതി കിട്ടാതെയാണ്   ഉമ്മന്‍ ഹാജിയുടെ അതിവേഗം ബഹുദൂരമുള്ള പാച്ചില്‍. 

കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും.. 'പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തംകൊളുത്തിപ്പട' എന്ന പോലെയാണ്   പുതുപ്പള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി

അതിനിടയിലേക്കാണ് ഗ്രഹണസമയങ്ങളില്‍ തലപൊക്കി പൂഞ്ഞാറിലെ ചൊറിയാന്‍ നീര്‍ക്കോലി കോലിട്ടിളക്കി കേമത്തരം കാട്ടുന്നത്. ഏതു പട്ടിക്കും ഒരു അതിന്റേതായ ഒരു സമയം വരും എന്ന് പറയുന്നത് വെറുതെ അല്ലല്ലോ ?

ഈ കാലക്കേടൊക്കെ മാറ്റാനാണ് ബദ്ധശ്രദ്ധനായി പാഞ്ഞു നടന്നു പാണക്കാട്ടും പെരുന്നയിലും അരമനയിലും കയറിയിറങ്ങി അവിടത്തെ കുലദൈവങ്ങളെ താണുവീണു വണങ്ങി വഴിപാടുകളും നേര്‍ച്ചദ്രവ്യങ്ങളും മുറയ്ക്ക് നല്ക്കുന്നത്. മലപ്പുറത്തേയും കോട്ടയത്തേയും ജീവാത്മാവുകള്‍ക്ക്   കഷ്ടിചു  ജീവിച്ചു പോകണമല്ലോ ?  

ആ മഹാ നേട്ടങ്ങളുടെ കണക്കെടുപ്പല്ലേ  സര്‍ക്കാരിന്റെ കരുതലും വികസനവും? 

അല്പം പൊടിപ്പും തൊങ്ങലും മേമ്പൊടിയായി വിതറി  ചിലതൊക്കെ 'ഒന്നവലോകിച്ചു' നോക്കാം

മൃഗീയഭൂരിപക്ഷം നേടുന്ന മുന്നണി ഭരണത്തിലേറിയാല്‍  പിന്നെ  ജനത്തിനു പുല്ലുവിലയാണെന്ന പോലെ  തന്നെയാണ് തട്ടി കൂട്ട് മന്ത്രിസഭ നിലവില്‍ വന്നാലും.  പക്ഷെ ജനത്തിനൊപ്പം മുഖ്യമന്ത്രിക്കും  ഇരിക്കപ്പൊറുതി കിട്ടില്ല. ദീപസ്തംഭം മഹാശ്ചര്യം വലിയെടാ വലിയെന്ന മട്ടില്‍ അധികാരത്തിന്റെ എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള വഴക്കും വയ്യാവേലിയും നിത്യദുരിതമായി തലയില്‍ ഏറ്റു വാങ്ങലാണ് ആ യഥാര്‍ത്ഥ ജനവിധി !!

ഇവിടെയും മറ്റൊന്നല്ല സംഭവിച്ചത്. സര്‍ക്കാരിന്റെ മധുവിധു കാലം കഴിഞ്ഞപ്പോള്‍ ഒരു പരുക്കന്‍ യാഥാര്‍ത്ഥ്യം ജനം തിരിച്ചറിയുകയായിരുന്നു. ക്രിയാത്മകമായ കാര്യശേഷി പ്രകടിപ്പിക്കാതെ, അസൂത്രിതമല്ലാത്ത പദ്ധതികള്‍ നടപ്പാക്കിയും  യഥാവിധിയവ പ്രയോജനപ്പെടുത്താതെയും കാട്ടി കൂട്ടുന്ന അഴിമതിയുടെയും ധൂര്‍ത്തിന്റെയും പാപഭാരം മുഴുവന്‍ സാധാരണക്കാരന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുകയായിരുന്നു ശേഷമുള്ള കാലം .

സമുദായ വിപ്ലവത്തിന്റെ ഉപോല്‍പ്പന്നങ്ങളും അവശിഷ്ടങ്ങളുമായി കടന്നു കൂടിയ പലേതിണ്ണനിരങ്ങികളായ  മന്ത്രിപുംഗവന്‍മാരും,  സര്‍ക്കാരിന്റെ ഭരണ നിര്‍വഹണ വിഭാഗങ്ങളുടെ ഭാഗമാണെന്ന വിവരം ജനം തിരിച്ചറിയുന്നത്, ഉദ്ദിഷ്ടകാര്യ ഉപകാരസ്മരണകള്‍ അയവിറക്കിയ  പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും,  സംസ്കാര കേരളത്തിന്റെ  പ്രബുദ്ധതയുടെ നേര്‍ക്ക്‌ പുളിച്ച തെറി അഭിഷേകം  നടത്തി  നിഷ്കളങ്കതയോടെ പല്ലിളിച്ചു മോണ കാട്ടുമ്പോഴുമാണ് ... 

വെറും പ്രഖ്യാപനങ്ങളിലൂടെ അല്ലാതെ ജനത്തിനു ആശ്വാസകരവും  ആശാവഹമായ നടപടികള്‍ യഥാവിധി ഏറ്റെടുത്തു നടപ്പാക്കാതെ സര്‍ക്കാര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു ആഘോഷിച്ചു നടക്കുന്നു .

ഇടതു മാറി വലതു വച്ച് ചുവടുമാറ്റിയ ജനത്തിനു  വിജയാഹ്ലാദത്തിന്റെ ഭാഗമായുള്ള മധുരം വിളമ്പല്‍ മാത്രമായിരുന്നു ആദ്യം വന്ന പെട്രോള്‍ വിലവര്‍ദ്ധനയിലൂടെ അധിക നികുതി വേണ്ടായെന്നു വച്ച് നീട്ടിയത്  . എല്ലാം വിശേഷാവസരങ്ങളിലല്ലേ സാധ്യമാകു  എന്നത് വ്യക്തം ആക്കി ശേഷം വന്ന വിലവര്‍ദ്ധനയുടെ പാപഭാരം ചുമക്കാന്‍  സര്‍ക്കാര്‍ തയ്യാര്‍ ആയില്ലായെന്നു മാത്രമല്ല അവസാനം  ഏഴു രൂപ വര്‍ദ്ധിച്ചപ്പോള്‍ വേണ്ടാന്നുവച്ച  നികുതിയിളവ്‌ കേന്ദ്രം വില രണ്ടു രൂപ  കുറച്ചപ്പോള്‍  പിന്‍വലിച്ചു നയം വ്യക്തം ആക്കുക കൂടി ചെയ്തു .

വിലകയറ്റം കൊണ്ട് ജനം നട്ടംതിരിഞ്ഞിരിക്കുമ്പോള്‍  വൈദ്യൂതി നിരക്ക് കഴുത്തറുപ്പന്‍ മട്ടില്‍ വര്‍ദ്ധിപ്പിച്ചത് അവസാന ഉദാഹരണം മാത്രം .

ജനക്ഷേമവും ജനപ്രിയവുമായ വികസന നടപടികള്‍

കോട്ടയത്തേയും മലപ്പുറത്തേയും പ്രത്യേക വികസന ജില്ലകളായി പ്രഖ്യാപിച്ചു

ഒരു രൂപയുടെ അരിവിതരണത്തിലൂടെ സാധാരണക്കാരനെ കൈയടിപ്പിച്ചതിനോടൊപ്പം അവരുടെ ശുഷ്ക്കിച്ച പണസഞ്ചിയിലേക്ക് കൈയ്യിടാന്‍  തുഗ്ലക് വ്യവസ്ഥകള്‍ തിരുകികയറ്റി, വില്ലേജ് നഗരസഭാ ജീവനക്കാര്‍ക്ക് വേണ്ടി ഒരു ബോണസ്‌ വരുമാനം നടപ്പാക്കി (ശേഷം വ്യവസ്ഥ പിന്‍വലിക്കേണ്ടി വന്നു ) .

ഒരു രൂപയുടെ അരി വിതരണത്തെ  മദ്ധ്യവര്‍ഗ്ഗജനവിഭാഗത്തിനും റേഷന്‍ മുതലാളിമാര്‍ക്കും ഹോട്ടല്‍ വ്യവസായികള്‍ക്കും ആവേശം കൊള്ളിച്ച പദ്ധതിയാക്കി. (ഒരു തേങ്ങ കൂടി കൊടുത്തെങ്കിലോയെന്നാശിച്ചു. പിന്നെ പണിക്ക് പോകാതെ മൂന്ന് നേരവും ചമന്തിയും ചോറും തിന്നു ടിവി കണ്ട് ഇരിക്കാമായിരുന്നല്ലോ).

പൂജപ്പുര തടവുകാരുടെ സ്നേഹവാത്സല്യങ്ങളേറ്റു വാങ്ങി ആഹ്ലാദിച്ചു കഴിഞ്ഞ വെറും പിള്ളയെ അവതാര പുരുഷനാക്കി,  വൃദ്ധ  തടവുകാരുടെ  ആശയും ആവേശവുമാക്കി അവരോടൊപ്പം കേട്ട് കേള്‍വിയില്ലാത്ത  മാര്‍ഗ്ഗത്തിലൂടെ  തുറന്നു വിട്ടു

പെന്‍ഷന്‍ പ്രായപരിധി ഉയര്ത്തി സര്‍വീസ്‌ സംഘടനകളുടെ പ്രിയം നേടിയ സര്‍ക്കാര്‍, റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസം നീട്ടി റാങ്ക് ലിസ്റ്റുകാരെ  ആഹ്ലാദിപ്പിച്ചു. ഇതിലൊക്കെ അതൃപ്തരായ യുവജനങ്ങളുടെ അപേക്ഷാ പ്രായം പുനര്‍നിശ്ചയിച്ചു  അവരെയും, ലാത്തിച്ചാര്‍ജു നടത്തി കൊടുത്തു വീരയുവജനരക്തങ്ങള്‍ക്കും തൃപ്തി വരുത്തി .

പുതിയ കള്ളുഷാപ്പുകള്‍ അനുവധിക്കില്ലയെന്ന് പ്രഖ്യാപിച്ചു ബാര്‍ മുതലാളിമാരെയും മദ്യം നിരോധനം ഏര്‍പ്പാടാക്കില്ലയെന്നു പ്രഖ്യാപിച്ചു മദ്യവാന്മാരെയും ലഹരിപിടിപ്പിച്ചു. ത്രീസ്റ്റാര്‍ ബാര്‍ കേസ് ഹൈകോടതിയില്‍ തോറ്റപ്പോള്‍ അപ്പീല്‍ പോകാതെ  അതിനു  മുകളില്‍ കയറി അട ഇരിക്കുന്നു.

മൂന്നാര്‍ ദൌത്യം രണ്ടാം ഘട്ടം നടപ്പാക്കാന്‍ മലകയറി  പ്രഹസനനാടകം അവതരിപ്പിച്ചു. മൂന്നാര്‍ ട്രൈബൂണല്‍ സംവിധാനത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട അടിസ്ഥാന സൌകര്യങ്ങളോ താല്പര്യമോ നല്‍കാതെ നവീന മൂന്നാര്‍ സ്വപ്നം പെരുവഴിയിലാക്കി. കയ്യില്‍ വന്നിരുന്ന ഏകദേശം  264 ഏക്കര്‍ ഭൂമി, വ്യവസ്ഥകളില്‍ ഇളവ്‌ നല്‍കി റിയല്‍ എസ്റ്റേറ്റ്‌ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്ത സര്‍ക്കാര്‍. റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക് വേണ്ടി നെല്‍വയല്‍ നികത്തല്‍ സാധുകരിക്കാന്‍  പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍.

നെല്ലിയാമ്പതി തോട്ടം മുതലാളിമാരുടെ അവശതകളും  ആഗ്രഹങ്ങളും സഫലമാക്കാന്‍ സര്‍ക്കാര്‍ ആവുന്ന വിധം പരിശ്രമിച്ചു വരുന്നുണ്ട്.

സകല  കടലാസു സംഘടനകള്‍ക്കും  സ്മാരക ഫൌണ്ടേഷനുകള്‍ക്കും പാര്‍ട്ടി സ്വന്തക്കാര്‍ക്കും സര്‍വ്വകലാശാല മുതല്‍ എല്‍പി സ്കൂള്‍ വരെയുള്ളവയുടെ   നഗരഹൃദയങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമി വെറുതെ പതിച്ചു നല്‍കി വരുന്നുണ്ട് .

സകല  മേഖലയിലും  മാഫിയാ വല്‍ക്കരണത്തിനുള്ള  ഊര്‍ജ്ജവും വളവും നല്ക്കുന്നു. 

സ്കൂള്‍ കോളേജ് മാനേജുമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ വേണ്ട സകലവിധ ഒത്താശയും ചെയ്തു കൊടുത്തു .

സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിലനില്‍ക്കുമ്പോഴും ത്യാഗമാനോഭാവത്തോടെ  126 CBSE സ്കൂളുകള്‍ക്ക് അനുമതി നല്‍കി.

സര്‍ക്കാരിന് വര്‍ഷം അരക്കോടി രൂപയുടെ അധികച്ചിലവുണ്ടാക്കുന്ന സ്വകാര്യ സ്കൂള്‍  എയ്ഡഡ് പദവിയിലേക്ക് ഉയര്‍ത്തി, നിത്യവൃത്തിക്ക് വകയില്ലാത്ത മാനേജ്മെന്റിനെ രക്ഷിക്കാന്‍ ശ്രമിച്ചു.

സ്വര്‍ണ്ണ മുതലാളി വിമാന കമ്പനി ആരംഭിച്ചപ്പോള്‍ കേരളമാകെ  പറന്നിറങ്ങാന്‍ എയര്‍സ്ട്രിപ് നിര്‍മാണ പ്രഖ്യാപനത്തിനും  വിമാനത്താവള നിര്‍മാണത്തിനും സര്‍ക്കാര്‍ മുന്നിട്ടിറങ്ങി.   

ആദിവാസി ഉദ്ദാരണത്തിനു എന്ത് കേട്ടാലും മോണ കാട്ടി ചിരിക്കുന്ന  ജയലക്ഷ്മിയുടെ മാനദണ്ഡങ്ങള്‍ മറികടന്നുള്ള സ്പെഷ്യല്‍ സ്വജനപക്ഷപാതസാഹസ പ്രകടനം. 

വിളപ്പില്‍ശാലയിലൂടെ തിരുവനന്തപുരത്തെ  നാറ്റിച്ചു രോഗാതുരമാക്കി,  നഗരത്തിലെ ആശുപത്രികള്‍ക്ക്‌ വരുമാന വര്ദ്ധനയുണ്ടാക്കി നല്‍കി .

ഒരു ചവര്‍ പ്രശ്നം പോലും നേരാവണ്ണം പരിഹരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ നാണക്കേട്‌ തന്നെയെന്ന് മാലോകരെ കൊണ്ട് പറയിപ്പിച്ചു

കേരള ജനതയെ സാമുദായികമായി തരംതിരിച്ചു സങ്കുചിതവും സങ്കര്‍ഷഭരിതവുമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്തൂ എന്നതാണ് കേരളം എക്കാലവും ഓര്‍ക്കാന്‍ പോകുന്ന വലിയ നേട്ടം

സ്മാര്‍ട്ട് സിറ്റിയുടെ കല്ല്‌ ഇപ്പോഴും മണ്ണിന്റെ അടിയില്‍  കിടക്കുന്നു, വിഴിഞ്ഞം പദ്ധതി  അനിര്‍വചനീയമായി നില്‍ക്കുന്നു, പുതിയ  മുല്ലപ്പെരിയാര്‍  ഡാം വെറും ദിവാസ്വപ്നം, പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഏതാണ്ട് കയ്യില്‍ നിന്നും പോയ പോലെ, മെട്രോ ട്രെയിന്‍, മോണോ ട്രെയിന്‍, അതിവേഗ ട്രെയിന്‍ , തുടങ്ങിയതൊക്കെ കേള്‍ക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതഭാരം കൂടുന്നതല്ലാതെ വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിക്കുന്നില്ല.


സര്‍ക്കാരിന്റെ കരുതല്‍ എന്ന  അട്ടിമറി സംരക്ഷണ വിശേഷണങ്ങള്‍:

ടി എം ജേക്കബിന്റെ അഴിമതി അട്ടിമറിച്ചു , അങ്ങേരുടെ പഴയ വക്കീലിനെ തന്നെ മാതൃകാ പരമായി സര്‍ക്കാര്‍ കേസ് ഏല്‍പ്പിച്ചു. 

പാമോയില്‍ കേസ് അട്ടിമറിച്ചു , 'ക്ലീന്‍ചിറ്റ്' നല്‍കിയ ഉദ്ദ്യോഗസ്ഥനു സ്ഥാനകയറ്റം നല്‍കി.

കാസര്‍ഗോഡ് വെടിവയ്പ്പ് അന്വേഷണക്കമ്മീഷനെ പിരിച്ചു വിട്ടു മുസ്ലിം ലീഗിനെ സന്തോഷിപ്പിച്ചു

ഐസ്ക്രീം കേസും അതിന്റെ കോടതി  അട്ടിമറിയെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിച്ചു (തെളിവില്ല പോലും), കുഞ്ഞാലിക്കുട്ടിയെ ഒക്കത്ത് വച്ച്   ലീഗിന്റെ മാനം  കാത്തു.

ടൈറ്റാനിയം മലബാര്‍ സിമെന്റ്സ്‌ അഴിമതി അട്ടിമറികളിലൂടെ  പല 'സാധു' ജീവിതങ്ങള്‍ക്കും ആശ്വാസം നല്‍കി

മുല്ലപ്പെരിയാര്‍ കേസില്‍   സത്യവാങ്മൂലം നല്‍കി കേരളത്തിന്റെ  വാദം ദുര്‍ബലമാക്കിയ  അഡ്വക്കേറ്റ് ജനറലിനെ അതേ സ്ഥാനത്തിരുത്തി പൊന്നാട നല്‍കി ആദരിച്ചു.

എസ്എഫ്ഐക്കാരുടെ നെഞ്ചത്ത് നോക്കി വെടിവയ്ക്കാത്തത്തില്‍ പോലീസ് (DYSP) പിള്ളയ്ക്ക്  ഗുഡ് സര്‍ട്ടിഫിക്കറ്റ് .

നിയമസഭകളില്‍ അരങ്ങേറിയ നാടകീയ സംഭവവികാസങ്ങളില്‍ നിന്നും അപമാനകരമായി കൈ കഴുകി

ഇരട്ടത്താപ്പുള്ള തച്ചങ്കരിയെ സര്‍ക്കാരിന്റെ പൊന്നോമനയായി ലാളിച്ചു പാലിച്ചു  പോരുന്നു .

പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ  വെടിവച്ച് കൊന്ന ഇറ്റാലിയന്‍ നാവികരെ വിളിച്ചു വരുത്തി അതിഥികളാക്കി സല്‍ക്കരിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ നോക്കു കുത്തിയാക്കി മലയാളിയുടെ മാനത്തിനു  കോടികള്‍  വിലപറഞ്ഞു ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുത്തു .

കപ്പല്‍ ഇടിച്ചു കൊന്നവരുടെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ പോലും ഇല്ലാതെ ആഴങ്ങളിലേക്ക് പൂഴ്ത്തി.

ഹൈക്കോടതിയും സുപ്രീം കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചും നോട്ടീസ് അയച്ചും നാണം സ്വയം കെടുന്നു. 

കാലുവാരുന്ന എംഎല്‍എയുടെ മണ്ഡലത്തിനു കോടികളുടെ പദ്ധതികള്‍  ഒഴുക്കുന്ന മാന്ത്രിക വിദ്യ നടപ്പാക്കി.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാനുള്ള ധൃതഗതിയിലുള്ള നീക്കം.

പ്രകോപനപരമായി പ്രസംഗിച്ച ബഷീറിനെയും നാടാകെ അശ്രീരം പറഞ്ഞു നടക്കുന്ന ചീഫ്‌ വിപ്പിനെയും ഗണേഷ്‌ കുമാറിനെയും നവോത്ഥാന നായകന്മാരാക്കി,

ആറല്ല മുപ്പത്തി എട്ടാണ്  വലുതെന്നു അറിയാന്‍ പാടില്ലാത്ത സിപിഎം. ആറാം പ്രതിയായ ബഷീറിനെ അറസ്റ്റു ചെയ്യാതെ മുപ്പത്തി എട്ടാണ് പ്രതിയായ ജയരാജിനെ അറസ്റ്റു ചെയ്തതില്‍  പ്രതിഷേധിച്ചു ഹര്‍ത്താല്‍ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ചിരിച്ചു

ചോറില്‍ പൊതിഞ്ഞ  ചേമ്പുരുള  പോലെ പുറത്തു വരുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ നല്‍കുന്ന ആവേശം.

പിന്നെ മന്ത്രിപുംഗവന്മാരുടെ ഇഷ്ടക്കാര്‍ക്കൊക്കെ ഇഷ്ടം പോലെ മുന്തിയ ഇനം ഗ്യാലക്സി ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, ഡിന്നര്‍ സെറ്റ്  തുടങ്ങിയ സമ്മാനപ്പെരുമഴ!...


അങ്ങനെ കുഭേരന്‍ എന്നോ പാവപ്പെട്ടവന്‍ എന്നോ വ്യത്യാസം ഇല്ലാതെ അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കും  കുറ്റവാളികള്‍ക്കും എല്ലാം സുഭിക്ഷമായി കഴിയാന്‍ സാധിക്കത്തക്കവിധം കേരളത്തെ   ഉമ്മന്‍ ഹാജി, ക്ഷേമ ദേശമാക്കി മാറ്റി .

തൊക്കെ കാണുമ്പോള്‍ ഒരേ ഒരാള്‍ക്കേ അസുഖമുള്ളൂ. എല്ലാവരും സുഖിക്കുന്നു എല്ലാവരും സന്തോഷിക്കുന്നു എല്ലാവരും എല്ലാം വാരി വാരി എടുക്കുന്നു. പിള്ള ചാപിള്ള ആയിരുന്നു എങ്കില്‍ ഒരു അച്ഛനും ഇങ്ങനെ ഒരു ഗതി വരില്ലായിരുന്നു. പൂജപ്പുര ജയിലിലെ സ്നേഹോഷ്മളമായ ജീവിതമുപേക്ഷിച്ചു  മഹാത്യാഗിയായി വൈഷമ്യത്തോടെ വനവാസത്തിനിറങ്ങുമ്പോള്‍ പലതും സ്വപ്നം കണ്ടിരുന്നു. പക്ഷെ ഇച്ഛകള്‍ക്കൊക്കെ ഇങ്ങനെ ഒരു ഭംഗം വരുമെന്ന് ദുസ്വപ്നങ്ങളില്‍ പോലും നിനച്ചിരുന്നില്ല.

അങ്കക്കലി പൂണ്ടു കച്ച മുറുക്കി കസര്‍ത്ത് കാട്ടി വാളകം മെയ്ഡ് വജ്രായുധവും താങ്ങി പാഞ്ഞു നടന്നു വീമ്പുപറഞ്ഞു നാടാകെ കുലുക്കി നടന്നിട്ടും പണ്ടേ  പോലെ ഒന്നും ഫലിച്ചില്ല. അതിനാല്‍ പൂഞ്ഞാറ്റിലെ കുട്ടിച്ചാത്തനോടു ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ  ആ കാര്‍ക്കോടകന്‍ മന്ത്രിയുടെ കസേരയുടെ കീഴെ 'വാളകം' വയ്ക്കണം. പണ്ട് ജയിലില്‍ കിടന്ന അസുഖം (ഇരുമ്പിന്റെ കുറവ്) പുറത്തിറങ്ങിയതോടെ ഭേദമായി. പക്ഷെ പുറത്തിറങ്ങിയപ്പോള്‍ പിടിപെട്ട അസുഖം എന്താണെന്ന് അറിയാന്‍ ഇപ്പോള്‍ ശാസ്ത്രലോകം ഗവേഷണം തുടരുന്നു. പണ്ട് പെരുന്തച്ചനും ഇത് പോലെ എന്താണ്ടായിരുന്നു അസുഖം പോലും !!

വാല്‍കഷണം : കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണമെന്ന് പണ്ടേതോ പണ്ടാരം പറഞ്ഞിട്ടുള്ളത് നേരാ, കാലം കടന്നപ്പോള്‍ കഴുതയാണോ അതോ  കഴുതയുടെയാണോ കാലു പിടിക്കുന്നതെന്ന കാര്യത്തില്‍ സംശയമെങ്കിലും, ഒരു കാര്യത്തില്‍ ലവലേശം  തര്‍ക്കമില്ല - എല്ലാം കണ്ടു കൊണ്ടിരിക്കുന്നത് വെറും കോവര്‍ക്കഴുതകള്‍ തന്നെ !!...

തിങ്കളാഴ്‌ച, ജൂൺ 18

ഇനി സ്വര്‍ണ്ണവും തീക്കളിയാണേ..

കനകം മൂലം കാമിനി മൂലം
കലഹം പലവിധമുലകില് സുലഭം 
രസകവി കുഞ്ചന്‍ നമ്പ്യാരുടെ ഈ വരികള്‍ മലയാളി എറ്റുപാടിയത് കാവ്യസൌന്ദര്യം കൊണ്ട് മാത്രമാകില്ല. സ്വര്‍ണ്ണത്തെ അതിന്റെ നാനാര്‍ത്ഥങ്ങളിലും അനുഭവിച്ചറിഞ്ഞ തലമുറകള്‍ ആണല്ലോ നമ്മുടെതൊകെ. അത്രമേല്‍ ചരിത്രാധിതകാലം മുതല്‍ സ്വര്‍ണ്ണം മനുഷ്യ മനസുകളെ ഭ്രമിപ്പിച്ചു ഭരിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ആക്കം അനേകമടങ്ങ്‌ വര്‍ദ്ധിപ്പിച്ചാണ് സ്വര്‍ണ്ണത്തിന്റെ സമീപകാല വിലവര്‍ദ്ധനവുകളും ഉത്തമ നിക്ഷേപ മാര്‍ഗ്ഗമെന്ന  വിലയിരുത്തലും  അതിന്റെ വാര്‍ത്താപ്രധാന്യവും നമ്മെ മതിഭ്രമിപ്പിക്കുന്നത് .


കഴിഞ്ഞ മൂന്ന് നാല് വര്‍ഷ കാലയിളവിനുള്ളില്‍ സ്വര്‍ണ്ണം നേടിതന്നത്രയും ലാഭം മറ്റൊരു നിക്ഷേപത്തിനും സാധിച്ചില്ലായെന്നത് കൊണ്ടും ലോകത്തെ പ്രമുഖനിക്ഷേപങ്ങളെല്ലാം സാമ്പത്തികമാന്ദ്യത്തിലകപ്പെട്ടു ആടിയുലയുമ്പോഴും കുതിപ്പ് നടത്തിയതും സ്വര്‍ണ്ണം സ്വര്‍ഗ്ഗസമാനമായ സുരക്ഷിത നിക്ഷേപമാണെന്ന ധാരണ പൊതുവേ വ്യാപകമായി പടരുവാന്‍ കാരണമാവുമായി. സ്വര്‍ണ്ണവ്യാപരശാലകളും പണയവായ്പ്പാ സ്ഥാപനങ്ങളും ഇതിനു വേണ്ട പ്രചാരം നല്‍കുന്നുമുണ്ട് .

എന്നാല്‍ ഏതൊരു നിക്ഷേപമാര്‍ഗ്ഗത്തെ പോലെയും  ലാഭനഷ്ട സാധ്യതയുള്ള നിക്ഷേപം തന്നെയാണ് സ്വര്‍ണ്ണവും. അതുകൊണ്ട് തന്നെ  സമീപകാലത്തുണ്ടായ വന്‍ വിലവര്‍ദ്ധനവ്‌ ശക്തമായൊരു തിരുത്തലിനു കളമൊരുക്കാനുള്ള സാധ്യതയിലേക്ക് സ്വര്‍ണ്ണത്തെ  അടുപ്പിക്കുകയാണെന്നത് കരുതിയിരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്.

എത്രമാത്രമാണത്തിന്റെ സാധ്യതയെന്നും വിലര്‍ദ്ധനവിന്റെയും വിലത്തകര്‍ച്ച ഉണ്ടാവുകയാണെ അതെങ്ങനെ ആയിരിക്കുമെന്നുമുള്ള എന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ്  അവതരിപ്പിക്കുന്നത്‌ .

ഓഹരി വിപണിയിലും റിയല്‍ എസ്റ്റേറ്റലും വന്‍കുതിപ്പുകള്‍ക്ക് പിന്നാലെ അപ്രതീക്ഷിതമായാണ് പലപ്പോഴും തകര്‍ച്ചകള്‍  കടന്നുവന്നിട്ടുള്ളതെന്നത് ചരിത്രമാണ് .

ഇന്ത്യന്‍ ഓഹരി വിപണിയില്‍ രണ്ടായിരത്തി എട്ടില്‍ ഉണ്ടായ റെക്കോര്‍ഡ്‌ നേട്ടവും തുടര്‍ന്നുണ്ടായ തകര്‍ച്ചയും തന്നെ ഉദാഹരിച്ചെടുക്കാം . 21,000  പൊയന്റ്സ് റെക്കോര്‍ഡ്‌ നേട്ടത്തില്‍ നിന്നും 7,000-ത്തോളം തകര്‍ന്നു വീഴുമ്പോള്‍ ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ മേഖല അതിന്റെ  പാരമ്യത്തില്‍ എത്തി നില്‍ക്കുകയായിരുന്നു . വെറുതെ ആയിരുന്നുമില്ല ഈ കുതിപ്പ് .  ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക ശക്തിയായി ഇരട്ടസംഖ്യയോടടുത്ത  വളര്‍ച്ചാനിരക്കോടെ ഇന്ത്യ തിളങ്ങി നിന്ന കാലത്താണല്ലോ? അത് സംഭവിച്ചത് .

അന്ന് അമേരിക്കയിലെ ഭവനവായ്പ്പാ വിപണിയില്‍ തുടങ്ങിയ പ്രതിസന്ധി മാന്ദ്യമായി മാറുമ്പോഴും ഇന്ത്യയെ അതൊരിക്കലും ബാധിക്കുകയില്ലായെന്നും വിപണിയിലേക്ക് പണമൊഴുകുമെന്നുമായിരുന്നു പൊതുവേ വിലയിരുത്തല്‍ . അക്കാലത്തു കടം വാങ്ങിയും ലോണ്‍ എടുത്തതും ബാങ്ക് നിക്ഷേപവും ഓക്കേ ഓഹരി വിപണിയില്‍ വാരിയെറിഞ്ഞു വഴിയാധാരമാവുകയായിരുന്നു ഇന്ത്യയിലെ ചെറുകിടനിക്ഷേപകര്‍ എന്ന സാധാരണമനുഷ്യര്‍ .

അതുപോലെതന്നെയാണ്  ക്രൂഡ് ഓയില്‍ വിലവര്‍ദ്ധനയിലും സംഭിച്ചത്. മാന്ദ്യത്തിനു മുന്നേ 150-160  ഡോളര്‍ കടന്ന  ക്രൂഡ്  ഇരുന്നൂറു കടക്കുമെന്ന് ഇനിയൊരു തിരിച്ചുവരവ്‌ അസാദ്ധ്യമെന്നും നമ്മള്‍ അന്നും പ്രതീക്ഷിച്ചു വിശ്വസിച്ചു ശേഷം  50-60  ഡോളര്‍  എത്തുമ്പോഴും നമ്മള്‍ ആശ്ചര്യപ്പെട്ടില്ല. മാന്ദ്യം ശക്തമായ ഡോളറിനെയും മുട്ടുകുത്തിച്ചു ...

അത് കൊണ്ട് വിലയിരുത്തലുകളുടെ ഈ അപാകതയാണ് നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണ്ണത്തിന്റെ കാര്യത്തിലും ഭയപ്പെടുത്തുന്നത് ... 

ബിസിനസ് അനലിസ്റ്റുകള്‍  ഗമണ്ടന്‍ പേരുള്ള ഒരു തിയറി പറയാറുണ്ട്‌,അത്  നമ്മുടെ മാതൃഭാഷയില്‍ പറഞ്ഞാല്‍ ഒരു കയറ്റം ഉണ്ടെങ്കില്‍ സുനിശ്ചിതമായി ഒരു ഇറക്കവുമുണ്ടാക്കും അതിനു ഒരു കാരണം അപ്പോഴത്തെ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വരുകയും ചെയ്യും അത്ര തന്നെ .

സ്വര്‍ണ്ണം എങ്ങനെയാണ് കുതിച്ചുയര്‍ന്നത്‌  
------------------------------------------------------------


അമേരിക്കയില്‍  ബാങ്കുകളുടെ തകര്‍ച്ച സാമ്പത്തികമാന്ദ്യമായി തുടങ്ങുമ്പോള്‍ ലോകമാകമാനം ഓഹരി വിപണികള്‍ തകര്‍ന്നു.  ധനകാര്യ സ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും  പലതും വിറ്റൊഴിഞ്ഞു സ്വര്‍ണ്ണം വാങ്ങി കൂട്ടാന്‍ തുടങ്ങിയപ്പോള്‍ മുതലാണ്‌ സ്വര്‍ണ്ണത്തിനു നല്ല കാലം തുടങ്ങിയത്.ഇതോടെ സ്വര്‍ണ്ണത്തിനു  സുരക്ഷിച്ച നിക്ഷേപമെന്ന പരിവേഷം ലഭിച്ചു. തുടര്‍ന്ന് ഡോളറിനു ഉണ്ടായ തകര്‍ച്ചയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കുറെ കാലത്തേയ്ക്ക് പലിശ നിരക്കുകള്‍  വര്‍ദ്ധിപ്പിക്കുകയില്ലാ എന്നാ പ്രഖ്യാപനവും ശക്തിപകര്‍ന്നു . അമേരിക്കയിലെയുംയൂറോപ്യന്‍ രാജ്യങ്ങളുടെയും കടപത്രങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട വിദേശ രാജ്യങ്ങള്‍ വിദേശ നാണ്യശേഖരം സ്വര്‍ണ്ണത്തിലേക്ക് മാറ്റിയത് സ്വര്‍ണ്ണത്തെ കൂടുതല്‍ തിളക്കമുള്ളതാക്കി മാറ്റി ( ഇന്ത്യയും  ഇരുനൂറു ടണ്‍ സ്വര്‍ണ്ണം വാങ്ങിയിരുന്നു )

ഇതിന്റെ ആവേശത്തിലാണ് ഇന്ത്യയില്‍  ETF  പോലെ ഉള്ള നിക്ഷേപങ്ങളും സ്വര്‍ണ്ണ നാണയവും ബാറുകളും റെക്കോര്‍ഡ്‌ വില്‍പനയില്‍ എത്തിയത്. ഇവ ആദ്യ കാലങ്ങളില്‍ മികച്ച ലാഭം നേടുകയും ചെയ്തു .

വിലതകര്ച്ച  എന്ന് എങ്ങനെ എവിടുന്ന് 
-----------------------------------------
ഈ ചോദ്യത്തിന് കൃത്യമായൊരുത്തരം നല്ക്കാനാവില്ല എനിക്കെന്നല്ല  ആര്‍ക്കും കൃത്യമായി പ്രവചിക്കാന്‍   സാധ്യമല്ലാത്ത ഒരു പ്രഹേളികയാണത് . ചില ഊഹങ്ങളും വസ്തുതകളും വിളിച്ചു പറയാനേ ആവു .

രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൊണ്ടോ മാസങ്ങള്‍  കൊണ്ടോ സംഭവിക്കാന്‍ ഇടയുള്ളതല്ല വരാന്‍ ഇരിക്കുന്ന തകര്‍ച്ച.  ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക സാഹചര്യത്തില്‍  ഇനി വിലവര്‍ദ്ധിക്കാനെ പോകുന്നില്ലാ എന്ന് പറയാനുമാകില്ല കുറച്ചു കൂടെ ഉയര്‍ന്നു പുതിയ റെക്കോര്‍ഡ്കള്‍ ഭേദിക്കാന്‍ തന്നെയാണ്  സാധ്യത .  

ന്നാല്‍ ലോകരാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കാലാകാലം തുടരുകയൊന്നുമില്ല. അത്തരം പ്രതിസന്ധികളില്‍ പ്രകടമായ  മാറ്റം സംഭവിച്ചു തുടങ്ങുന്നതെന്നാണോ അന്നു മുതല്‍ നിക്ഷേപങ്ങള്‍ പഴയ മാദ്ധ്യമങ്ങളായ ഓഹരിവിപണിയിലേക്കും റിയല്‍ എസ്റ്റേറ്റിലേക്കും മടങ്ങി വന്നു തുടങ്ങും .സ്വര്‍ണ്ണത്തിലേക്ക് പോയ നിക്ഷേപത്തിന്റെ നല്ലൊരു പങ്കും ആവും വിധം ധനകാര്യസ്ഥാപനങ്ങളും വന്‍കിട നിക്ഷേപകരും വിറ്റൊഴിയും.ഇതിനിടയില്‍ ഏതെന്കിലും രാജ്യങ്ങളുടെ റിസര്‍വ് ബാങ്കുകള്‍ ടണ്‍കണക്കിന് സ്വര്‍ണ്ണം  പൊതു വിപണിയില്‍ വില്‍ക്കുക കൂടെ ചെയ്‌താല്‍ മാലപടക്കത്തിന് തീപിടിച്ച പോലെ ആവും കാര്യം .  

വിലവര്‍ദ്ധനവിന്റെ മൂര്‍ദ്ധ്യനത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയ ചെറുകിട നിക്ഷേപകര്‍ ഇതൊന്നും അറിയുകയോ തുടക്കത്തില്‍ വിശ്വസിക്കുകയോ ചെയ്യില്ല, അപ്പോഴേയ്ക്കും അവരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടിട്ടുണ്ടാവും. കാലാകാലങ്ങളായി ഇവിടെ സംഭവിച്ചു വരുന്ന പ്രതിഭാസമാണത് .

ചരിത്രം പരിശോദിക്കുമ്പോഴും രാജ്യാന്തര വിപണിയില്‍ സ്വര്‍ണ്ണം പഴുതടച്ച സുരക്ഷിത നിക്ഷേപം എന്നല്ലാ എന്ന് മനസിലാക്കും. 1980- കളില്‍  850 ഡോളര്‍ എത്തിയ ശേഷം 260 ഡോളറിലേയ്ക്ക് വീണുടഞ്ഞിട്ടുണ്ട് . 1990 കളിലും  2008 കളിലും ഇതാവര്‍ത്തിച്ചിട്ടുണ്ട് . 

സ്വര്‍ണ്ണ വില തകര്‍ന്നാല്‍ : 
--------------------------------
വിലവര്‍ദ്ധനവോടെ വലിയ വിപണിയാണ് പണയ വായ്പാ സ്ഥാപനങ്ങള്‍ക്ക് കൈവന്നത് കൂടുതല്‍ സ്വര്‍ണം വാങ്ങി പണയം വയ്ക്കുന്നവര്‍ മലയാളി ആയത് കൊണ്ടാവും കേരളത്തില്‍ ഇത്രയും  വലിയ സ്ഥാപങ്ങള്‍ ഉണ്ടായതും വലിയ തോതില്‍ വളര്‍ന്നു വന്‍ലാഭം കൊയ്യുന്നതും ആകെ വായ്പാ വിപണി 40,000  കോടിയില്‍ നിന്നും  1,00,000 കോടി രൂപയിലേക്ക് കുതിയ്ക്കുകയാണ് റിസര്‍വ് ബാങ്ക് ചില നിയന്ദ്രണങ്ങള്‍ കൊണ്ട് വരുന്നത് . 

ഈ സ്ഥാപനങ്ങളെകൊണ്ടു പോതുമെഖല ബാങ്കുകള്‍ പൊറുതി മുട്ടിയിരിക്കുകയാണ് പോലും പരിധിയില്ലാതെ വായ്പാ തുക സ്വര്‍ണ്ണ വില അനുസരിച്ച് നല്ക്കുന്നതിനാലും വിലത്തകര്‍ച്ച ഉണ്ടായാല്‍ ഇത്തരം സ്ഥാപങ്ങള്‍ അത് കൊണ്ട് തന്നെ തകര്‍ന്നു പോകുമെന്ന ഭയത്താലും റിസര്‍വ് ബാങ്ക് ചില നിയന്ദ്രനങ്ങള്‍ കര്‍ശനമാക്കി . മുമ്പ് 70%  വരെ വായ്പ്പാ അനുവദിക്കാം എന്ന പരിധി 60% ആക്കി കുറച്ചു അത് ഒരു നല്ല പ്രഹരം തന്നെയായിരുന്നു സ്വര്‍ണ്ണപണയ സ്ഥാപനങ്ങള്‍ക്ക് കൂടാതെ പ്രയോരിറ്റി ഫണ്ട് എന്ന നിലയില്‍ പൊതുമേഖലാ ബാങ്കുകളില്‍ ലഭിച്ചിരുന്ന ലോണ്‍ നിര്‍ത്തലാക്കി . കൂടുതലായി കടപത്രങ്ങളെയും മറ്റു ഇനി അവര്‍ക്ക് ആശ്രയികേണ്ടി വരും .അതിനാല്‍ ഓക്കേ തന്നെയാണ് വിപണിയില്‍ തിളങ്ങി നിന്ന പണയ സ്ഥാപങ്ങളുടെ ഓഹരി വിലകള്‍ വളരെ ഏറെ താഴ്ന്നു കിടക്കുന്നത് അവരുടെ ലാഭത്തില്‍ ഇതൊകെ പ്രതിഫലിക്കുക തന്നെ ചെയ്യും ... സ്വര്‍ണ്ണം തകര്‍ന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ ഭാവിയും പരിങ്ങളില്‍ ആവും ബാക്കി......... ചിന്ത്യം !! 

കൂടാതെ ഇന്ത്യയില്‍  സ്വര്‍ണ്ണം ഉപഭോഗം കുറയ്ക്കുവാന്‍ ചില നയപരിപാടികള്‍ സര്‍ക്കാര്‍ ആലോചിക്കുകയുമാണ്. അതിന്റെ മുന്നോടിയാണ് കേന്ദ്രബജ്ജറ്റില്‍   നികുതി വര്‍ദ്ധിപ്പിച്ചതും. 58000 - 60000 കോടി രൂപയുടെ മൂല്യമുള്ള സ്വര്‍ണ്ണം വര്ഷാവര്ഷം ഇറക്കുമതി ചെയ്യുന്നതിലും സര്‍ക്കാരിനല്പം നീരസം ഉണ്ടെന്നു തോന്നുന്നു. ഇന്ത്യകാരന്റെ കൈവശം ഏതാണ്ട്  20,000  ടണ്‍ സ്വര്‍ണ്ണശേഖരം ഉണ്ടെന്നാ ഏകദേശ കണക്ക് ... 

വാല്‍ക്കഷണം : സ്വര്‍ണ്ണ വില വര്‍ദ്ധനവിന്റെ കാര്യങ്ങള്‍ ഗൌരവപൂര്‍വ്വം  വയസ്സായ  രണ്ടു പേര്‍ ചര്‍ച്ച ചെയ്യുന്നത് അവിചാരിതമായി കേട്ടു .

സ്ത്രീ   : എന്താ അണ്ണാ പെട്ടെന്നുള്ള വിലകയറ്റത്തിനു കാരണം ,

അണ്ണന്‍ : അത് പിന്നെ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്യാന്‍ പോകുകയല്ലേ യുദ്ധം വന്നാല്‍ എല്ലാരും എന്ത് ചെയ്യും . കൈയില്‍ ഇരിക്കുന്ന പണമൊക്കെ കൊണ്ട് നാട് വിട്ടു പോകാന്‍ ആവുമോ ? അത് കൊണ്ട് കൈയിലുള്ള പണത്തിനൊക്കെ  സ്വര്‍ണ്ണം വാങ്ങി വച്ചാല്‍ യുദ്ധം വരുമ്പോ അതും എടുത്തു നാട് വിട്ടു പോകാമല്ലോ ? സ്വര്‍ണ്ണം ആയാല്‍ എവിടെ ചെന്നാലും  പണമാക്കി മാറ്റാമല്ലോ ? അത് കൊണ്ട് ഭയം മൂലം സ്വര്‍ണ്ണം വാങ്ങുന്നത് കാരണമാ ഇതിനിങ്ങനെ   വിലകയറുന്നത്   ഹും !! 


NB: പുണ്യാളന്റെ പോസ്റ്റ്‌ വായിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പുണ്യാളന്‍ യാതൊരു വിധത്തിലും ഉത്തരവാദി ആയിരിക്കുന്നതല്ല. ഇതു പുണ്യാളന്റെ സ്വന്തം നിഗമനങ്ങള്‍ മാത്രമാണ്. യാതൊരു ആധികാരികതയുമില്ലയെന്നും വിനയപൂര്‍വം അറിയിക്കുന്നു. ഉയര്‍ന്ന വിലയില്‍ നിക്ഷേപമായി പണമിറക്കുമ്പോള്‍  സൂക്ഷിക്കാ എന്ന് മാത്രമേ അര്‍ഥം ആക്കുന്നുള്ളു. (പിന്നെ പോസ്റ്റ്‌ മൂലമുണ്ടാകുന്ന നേട്ടങ്ങളുടെ  ലാഭവിഹിതം  ചെക്കായും ഡ്രാഫ്റ്റ്‌ ആയും എക്സ്പ്രസ്സ്‌ മണിയായും സ്ഥികരിക്കാന്‍ യാതൊരു വൈമനസ്യവും കാട്ടുകയില്ലാ എന്നാ സന്തോഷം വാര്‍ത്തയും വിശാലമനസോടെ അറിയിക്കുന്നു.)



വ്യാഴാഴ്‌ച, മേയ് 31

ജനാധിപത്യത്തെ ഞെക്കി കൊല്ലുന്നവര്‍

കേരളം രാഷ്ട്രിയ പ്രബുദ്ധരുടെ നാടാണെന്നാണല്ലോ  പൊതുവെയുള്ള വയ്പ്പ്. രാഷ്ട്രിയ സമുദായ മുതലാളിമാര്‍ ചൂണ്ടികാട്ടുന്നിടതോക്കെ  ചെന്ന് കുത്തുന്നതിനെയാണോ   പ്രബുദ്ധതയെന്നു പറയുന്നത് .? 

ഒരു കാലത്ത്  പൊതു ജനമെന്നറിയപ്പെട്ടിരുന്ന നിഷ്പക്ഷരായ  ജനവിഭാഗത്തിനു  കേരളത്തില്‍  വംശനാശം  സംഭവിച്ചു വരുകയാണ് . കാലാകാലങ്ങളില്‍  തുടരുന്ന പക്ഷവാദ പരമായ  രാഷ്ട്രീയ-സാമുദായിക, ലിംഗ വര്‍ഗ്ഗ  തൊഴിലാളി  മുതലാളി  സര്‍വ്വീസ്  സംഘടനകളുടെ  നീരാളി പിടിയില്‍ ഞെരിഞ്ഞമരുകയാണിവിടെ  ശേഷിക്കുന്ന പൊതുജനത്തിന്റെ  വികാരവും ധാര്‍മ്മികതയും.കാരണം ഏതെങ്കിലുമൊരു സംഘടനയിലെങ്കിലും അംഗമാകാതെ സ്വസ്ഥതമായി ജീവിച്ചു പോകാനാകാത്തൊരു സ്ഥിതി  സംജാതമായ  രാഷ്ട്രീയ സാഹചര്യമാണ്  കേരളത്തിലിന്നു  നിലനില്‍ക്കുന്നത്. അത്ര മാത്രം സംഘടനാ സ്വാതന്ത്ര്യത്തിന്റെ  മറവില്‍  ആദര്‍ശത്തിന്റെയും , അവകാശങ്ങളുടെയും , അധികാരത്തിന്റെയും  പേരില്‍  സമൂഹം  വിഘടിച്ചു  സ്ഫോടനാത്മകവും, സങ്കുചിതവും , മലീമസവുമായ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് എന്നുള്ളത്   ഖേദകരവും  വേദനാജനകവുമായ  വസ്തുതയാണ് 

അത് കൊണ്ടൊക്കെ  തന്നെയാണ്  സാര്‍വ്വത്രിക -രാഷ്ട്രീയ  കക്ഷികളും കേരളത്തില്‍ നിഷ്പക്ഷരായ ജനവിഭാഗത്തെ നിഷ്കരുണം അവഗണിച്ചു  സാമുദായിക സംഘടനകളുള്‍പ്പടെയുള്ളവരുടെ തിണ്ണ നിരങ്ങാന്‍ മത്സരിച്ചു  അവയെ വിശ്വാസത്തിലെടുക്കാനും , പ്രീതിപ്പെടുത്താനും പരിശ്രമിക്കുന്നതും . അത്തരം സംഘടനകളുടെ സംഘടിത മുതലാളിമാര്‍  തലയെണ്ണി  കാട്ടി അധികാര ദുര്‍ഗ്ഗങ്ങളെ ഭീക്ഷണിപ്പെടുത്തുന്നതും. തെരഞ്ഞെടുപ്പുകളുടെ കാഹളമുയരുമ്പോഴാണിവരുടെ   ആത്മ വീര്യം സടകുടഞ്ഞുണരുന്നതു  ,വീതം വയ്പ്പിന്റെയും ,വിഴുപ്പലക്കലുകളുടേയും , വീമ്പ് പറച്ചിലുകളുടേയും  വീരസ്യങ്ങള്‍ കൊണ്ട് ശബ്ദ മുഖരിതമായി  ഗോളാന്തര വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതും .

സാമുദായിക സംഘടനകളുടെ കാര്യം :- ഓരോ തെരഞ്ഞെടുപ്പിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമേ ഇവിടെയുള്ള ഒട്ടുമിക്ക സമുദായവും  പരസ്യ പിന്തുണ പ്രഖ്യാപിക്കാറുള്ളൂ . ഭരണത്തിലിരിക്കുന്നവര്‍  കഴിഞ്ഞ 5 വര്‍ഷക്കാലവും  സമുദായ ഉദ്ദാരണത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല എന്നവര്‍ പഴി പറയും.പ്രതിപക്ഷ കക്ഷികള്‍ക്ക്  പിന്തുണ പ്രഖ്യാപിക്കും. പുതിയ മന്ത്രി സഭ വരും  വിജയിപ്പിച്ചവരോധിച്ചത് ഞങ്ങളാണെന്ന് വീമ്പിളക്കി അധികാരത്തിന്റെ നിഴല്‍ പറ്റി സുഖലാളനകളില്‍ പരമാനന്ദം കണ്ടെത്താന്‍  പരിശ്രമിക്കും. കേരളത്തില്‍ തുടര്‍ച്ചയായി  ഭരിക്കാന്‍ ജനമൊരു സര്‍ക്കാറിനേയും അനുവദിക്കില്ലയെന്നത്‌ ഇക്കൂട്ടര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.

വാസ്തവത്തില്‍ ഈ പറയെപ്പെടുന്ന അത്രയും സ്വാധീനം  കേരളത്തില്‍ സാമുദായിക സംഘടനകള്‍ക്കുണ്ടോ ? അതോ  . മുതലാളിമാര്‍ പറയുന്നിടത്തൊക്കെ കുത്താനും മാത്രമുള്ള  സാക്ഷരത മാത്രമേ  ഇക്കണ്ട കാലം കൊണ്ട് മലയാളി നേടിയിട്ടുള്ളോ?

പിന്നെ എന്ത് കൊണ്ട് മാറി മാറി ഇടതിനും വലതിനും  സമുദായ സ്നേഹമില്ലെന്നും  ഞങ്ങളുടെ വോട്ടു നേടി  ജയിച്ചതിന്റെ നന്ദിയില്ലെന്നും പരാതി പറയുന്ന ഭൂരിപക്ഷ ഹൈന്ദവ സമുദായങ്ങള്‍ ലോകത്തെ സര്‍വ്വത്ര ഹൈന്ദവരുടേയും  ഹോള്‍ സെയില്‍ രക്ഷകരായി  സ്വയം അവരോധിച്ചു  നടക്കുന്ന ബി .ജെ .പി  എന്ന ഭാരത ജനതാ പാര്‍ട്ടിയെ  കേരളത്തില്‍ പിന്തുണച്ചു വിജയിപ്പിച്ചു  ഭരണത്തിലവരോധിക്കുന്നില്ല . സഹിക്കുന്നതിനും ഒരു പരിധിയോക്കെയില്ലേ.

ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് ഭരണ പ്രതിപക്ഷ കക്ഷികള്‍ക്ക് മാത്രമല്ല സകല സമുദായങ്ങള്‍ക്കും വലിയ തലവേദനയായി പോയി  നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍  ആര് ജയിക്കുമെന്ന്  ഒരു തിട്ടവുമില്ലാത്ത  ആഷ്‌ബുഷ് കണ്‍ഫ്യൂഷനില്‍  സകല കോമാളികളും ചേര്‍ന്ന് അത് കൊണ്ട് മന :സാക്ഷി  വോട്ടെന്ന മാന്ത്രിക വടി ചുഴറ്റി കാത്തിരിക്കുന്നത് .

രാഷ്ട്രീയ കാരണങ്ങള്‍ : രാജ്യത്ത് ഇരുപത്തിയഞ്ച് വയസു തികഞ്ഞ ഏതൊരു വ്യക്തിയ്ക്കും ശക്തമായ സമുദായ രാഷ്ട്രീയ സ്വാദീനമുള്ള മണ്ഡലങ്ങളില്‍ മത്സരിച്ചു വിജയിച്ചു രാജ്യത്തു വിഹരിക്കാം . അയാളുടെ മുന്‍കാലപ്രവര്‍ത്തനങ്ങളെ  വിദ്ദ്യാഭ്യാസ സാമൂഹിക സാമ്പത്തിക യോഗ്യതകളെ ,  സാധ്യതകളെ  കണിശമായി ചോദ്യം ചെയ്യാന്‍ പരിഗണിക്കാന്‍ തടസപ്പെടുത്താന്‍ യാതൊരുവിധ വ്യവസ്ഥയും നമ്മുടെ നിയമശൃംഘലയില്‍ ഉള്പ്പെടുത്തപെട്ടിട്ടില്ല. അത്തരം ചില ശുദ്രജീവികള്‍ ദശാബ്ദങ്ങളായി വച്ച് വാഴുന്ന പല മണ്ഡലങ്ങളിലും ആഘോഷിക്കതക്കവിധമുള്ള വികസനങ്ങള്‍ നടന്നിട്ടില്ല എന്നത് അതുകണ്ട് തന്നെ ആശ്ചര്യപെടുത്തുന്നുമില്ല. കാരണം ജനപ്രധിനിധികളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നിയമപരമായോ രാഷ്ട്രീയമായോ ഒരു സംവിധാനവുമില്ല സംഘടനാ ശക്തിയില്‍ അവര്‍ക്ക് വീണ്ടും സധൈര്യം മത്സരിക്കാം .

മാത്രമല്ല വിജയിച്ചു വരുന്ന സ്ഥാനാര്‍ഥിയ്ക്ക്  ആകെ വോട്ടിന്റെ മുപ്പതു ശതമാനം പോലും  ലഭിക്കുന്നില്ലാ എന്നത് ജനാധിപത്യത്തിന്റെ ജയപരാജയമായി വിലയിരുത്താന്‍ പുണ്യാളന്‍ ആളല്ല 

വ്യാജ സ്ഥാനാര്‍ഥികളെ  ഉണ്ടാക്കി വോട്ടറെ വഴിതെറ്റിക്കുന്ന രാഷ്ട്രീയകാര്‍ പരസ്പരം വിവാദങ്ങളും കുപ്രച്ചരണങ്ങളും കൊണ്ട് മുഖരിതമാക്കിയ അന്തരീക്ഷത്തില്‍ .  ഫയലില്‍   ഒപ്പിടാന്‍ പോലും  ഭയമാണിന്ന്  ഓരോ ഉദ്യോഗസ്ഥനും ,  കോടതി കയറാന്‍ അത് മതിയല്ലോ ?മൂര്‍ത്തിയെക്കാള്‍ വലിയ ശാന്തിക്കാര്‍ ഉള്ളനാടയത് കാരണം രാഷ്ട്രീയക്കാര്‍ കാട്ടി കുട്ടുന്ന പേയ്കൂത്തുകളെ കുറിച്ച് പുണ്യാളന്‍ നീശബ്ദന്‍  ആകുന്നു. സമയം വെറുതെ കളയണ്ടല്ലോ !

അവരെന്തുകൊണ്ടാണീവിധം പ്രവര്‍ത്തിക്കുന്നത് അതിനുള്ള ധൈര്യം  അവര്‍ക്കാരു നല്‍കി എന്നൊക്കെയാണ് പുണ്യാളന്റെ ചിന്തയും വ്യാകുലതയും .

പൌരസമൂഹം : ലക്ഷോപലക്ഷം ദേശസ്നേഹികള്‍ ത്യാഗോജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത സ്വതന്ദ്രം അതര്‍ഹിക്കുന്ന ആദരവോടെ പരിഗണിക്കാതെ പോകുന്നതിന്റെയും അന്നവര്കണ്ട സ്വപ്നം വികലമായ മനോദൌര്‍ബല്യങ്ങള്‍ ആയി തകര്‍ന്നു പോയതിന്റെയും കാരണം രാഷ്ട്രീയക്കാരുടെ ചുമലിലേക്ക് സൌകര്യപൂര്‍വ്വം കയറ്റിവച്ച് ഒളിച്ചോടുകയാണിവിടെ പൌരസമൂഹം . രാജ്യത് നടമാടുന്ന ആരാജകത്വത്തിന്റെയും അഴിമതിയുടെയും അക്രമത്തിന്റെയും അവികസനത്തിന്റെയും ഭരണനിര്‍വഹണ സ്തംഭനത്തിന്റെയും കാരണഭൂതന്‍ അന്യഗ്രഹ ജീവികളോ പേരറിയാത്ത ദുര്‍ഭൂതങ്ങളുടെയോ അല്ല. ഇവിടെ ജനിച്ചു മരിച്ച നമ്മുടെ പൂര്‍വികരും ഞാനും നീയുമാണ് അതിന്റെ ഓക്കേ ഉത്തരവാദികള്‍ . 

മാറ്റത്തിന്റെ മഹാശക്തി വിരല്‍തുമ്പില്‍ ആവാഹിച്ചു മഷിപുരട്ടി കടന്നു ചെണ് സമുദായ-രഷ്ട്രീയ ഇഷ്ടക്കാര്‍ക്ക് നിഷ്കരുണം മുദ്രചാര്‍ത്തി ചാരിതാര്‍ഥൃത്തോടെ മടങ്ങുന്ന നമ്മള്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ഒന്നും കിട്ടുനില്ല എന്ന് പരാതിയും പഴിയും പറയാന്‍ അര്‍ഹരും അല്ല 

പ്രതികരിയ്ക്കാനറിയുന്ന സമൂഹത്തിനു മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാവു .

പരാതി പറയുന്നവരും പഴിപറയുന്നവരുമാകാതെ അനീതികള്‍ക്കും അഴിമതിക്കുമെതിരെ പ്രതിശേധിക്കുന്നവാനും  പ്രതികരിയ്ക്കാനും പഠിക്കണം.

നമ്മുക്ക് സമാധാനം വേണം സമത്വം വേണം ജനാധിപത്യം എന്ന് എഴുതികണ്ടാല്‍ പോര  അത് അനുഭവിച്ചറിയണമെങ്കില്‍  നേടിയെടുക്കാന്‍ ആര്‍ജവം കാട്ടണം.

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ കുറെ കാലമായി പ്രത്യൂല്പാദനം മാത്രം നടത്താനറിയുന്ന അതില്‍ മാത്രം ഊന്നല്‍  നല്‍കുന്ന ഒരു ജനവിഭാഗമായി ഭാരതീയര്‍ വളര്‍ന്നു വരുന്നുണ്ട്. കിട്ടുന്ന ബിരുദവും താങ്ങി നാടുവിടാനുള്ള വ്യഗ്രതയിലാണവര്‍ . ചുറ്റും നടക്കുന്നതിനെ  കാണാന്‍ നേരമില്ല അതിനെ കുറിച്ച് ചിന്തിക്കാന്‍ മനസുമില്ല . ജനാധിപത്യത്തോടും രാഷ്ട്രീയത്തോടും ഒട്ടും വിശ്വാസവുമില്ല അതിനെ അന്തസായി  അഭിമാനം കൊള്ളൂകയും ചെയ്യുന്നു .

സുഹൃത്തെ , വോട്ടു ചെയ്യാതെയിരുന്നാല്‍ ജനാധിപത്യം പൂത്തുലയുകയില്ല , നൂറു ശതമാനം  വോട്ട് രേഖപെടുതിയതുകൊണ്ട് മാത്രം ഒരു വസന്തവും വരുകയില്ല . നിഷ്പക്ഷവും  നീതിപൂര്‍ണവും നിര്‍ഭയവുമായ ശരികണ്ടെത്തുമ്പോഴാണു    ജനാധിപത്യം അര്‍ത്ഥവതാകുന്നതും ശക്തിപെടുന്നതും

വാല്‍കഷണം : എന്റെ സമുദായത്തിന് എം എല്‍ എ ഇല്ല , എം പി ഇല്ല മന്ത്രി ഇല്ല . ഒരു പഞ്ചായത്തംഗം എങ്കിലുമുണ്ടെന്നു അറിവുമില്ല . ജഡ്ജിയെ തന്നില്ല ആരെയും രാഷ്ട്രപതി ആക്കിയതുമില്ല . നിങ്ങള്‍ പറയൂ  പിന്നെ ഞാന്‍ എന്തിനു വോട്ട് ചെയ്യണം അല്ലെ  ! !  ( സമുദായ മുതലാളിമാരെ )

പുറത്തു കടക്കാന്‍ ഇതിലെ ഒരു വഴിയുണ്ട് : നിയമ സഭയിലെ കാഴ്ചകള്‍   കണ്ടു 

ഉടന്‍ വരുന്നു : വൈ ദിസ്‌ കൊലവെറി കൊലവെറി  ഡി  !! 

തിങ്കളാഴ്‌ച, ഏപ്രിൽ 30

നിങ്ങള്‍ അവളേയും കൊന്നു !!



വായ്പ്പ ലഭിച്ചില്ല എന്ന കാരണം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത‍ എന്നെ അത്യാധികം വേദനിപ്പിച്ചിരിക്കുന്നു .

നമ്മുടെ വ്യവസ്ഥകളുടെ നിഷേധാത്മകമായ നിലപാടുകള്‍  കൊണ്ട് മരിച്ചു വീഴുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്ന  സാധുക്കള്‍ ഉയര്‍ത്തുന്ന ഒരു കാലിക ചോദ്യമുണ്ട് നമ്മുടെ ബാങ്കുകള്‍ നമ്മുക്കെന്താണ് നല്‍ക്കുന്നത് ...സേവനമോ അതോ പീഡനമോ ?

നാല് ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസവായ്പ്പകള്‍ക്ക് യാതൊരു ഇടും വ്യവസ്ഥകളും ആവശ്യപെടരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്ക് നിലപാടും പാടെ അവഗണിക്കുകയാണ് സര്‍വ്വ ബാങ്കുകളും 

പൊതുജനത്തിന്റെ ധനം സമാഹരിച്ചു വളര്‍ന്നു പന്തലിക്കുന്ന  പൊതുമേഖലാബാങ്കുകള്‍ ഓരോ ഭാരതീയനെയും  കൊന്നൊടുക്കാന്‍ ആണോ സ്ഥാപിച്ചിരിക്കുന്നതെന്നു സംശയിച്ചു പോകുത്തക വിധമാണ്  പ്രവര്‍ത്തിക്കുന്നത് . . സാധാരണക്കാരന്റെ  ബാങ്കേന്നു  പരസ്യവാചകം ചെയ്യുന്ന ഇവറ്റകളുടെ അകത്തളങ്ങളിലേക്ക്  കടന്നു ചെല്ലുന്ന സാധാരണക്കാരെ  യാചകരേ പോലെ ആട്ടി പായിക്കുകയാണ് പതിവ് .  ഇത്തരം ബാങ്കുകള്‍ക്കു വേണ്ടത് സാമ്പത്തിക  ഭദ്രതയുള്ള  സര്‍ക്കാര്‍ ജീവനക്കാരെയും വ്യവസായ ഭീമന്മാരെയും മാത്രമാണ് അവര്‍ക്ക് ഊഷ്മളമായ സ്ഥികരണം അവര്‍ക്കുമുന്നില്‍ ഉദാരമായ വായിപ്പാ വ്യവസ്ഥകളൂമായി ലോക്കറുകള്‍ തുടന്ന് കിടക്കുന്നു .

കഴിഞ്ഞ സാമ്പത്തിക മാന്ദ്യകാലത്ത് ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകളില്‍ വായ്പ്പ നല്ക്കാതെ കെട്ടിവച്ചിരുന്നതു എഴുപത്തിയഞ്ചു ആയിരം കോടി രൂപയായിരുന്നു കൂടാതെ നിഷ്ക്രിയ ആസ്തിയായി   കെട്ടികിടക്കുന്ന രണ്ടായിരത്തിലേറെ  കോടി രൂപയുടെ നിക്ഷേപവും. ഇതിനൊപ്പം  വര്ഷാവര്ഷം ആയിരക്കണക്കിന് കോടിയുടെ അറ്റാദായവും നേടുന്ന   ബാങ്കുകള്‍ ഓരോ ഭാരതീയനും വേണ്ടി ചെയ്യുന്ന നിസ്തുലമായ സേവനങ്ങള്‍ ഓര്‍ക്കണം

ഉള്ളവന് വീണ്ടും വീണ്ടും സമ്പത്ത് വളരട്ടെ ഇല്ലാത്തവന്‍ ചത്തു തുലയട്ടെ എന്ന പൊതുമേഖലയുടെ  പൊതുതത്വവും സര്‍ക്കാരിന്റെ  വികലമായ  നയസമീപനങ്ങളും കൊണ്ടാണ് സ്വകാര്യമേഖല ബാങ്കുകളും കൊള്ള പലിശക്കാരും പാവപ്പെട്ടവന്റെ നേരെ കൊലവറി നടത്തുന്നത് . ജീവിതകാലം മുഴുവന്‍ അപമാനത്തിന്റെ ഭയപാടിന്റെ  കഷ്ടപാടിന്റെ  വേദനകള്‍ അനുഭവിക്കാന്‍ ഒരു ജനതയെ എറിഞ്ഞുകൊടുക്കുന്നതെപ്പോഴും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ് .

ജീവിതനിലവാരം അല്പം മെച്ചപ്പെടുത്താന്‍ , ഒരു വാഹനം വാങ്ങാന്‍ , കച്ചവട നടത്താന്‍, വിദ്യാഭ്യാസം ചെയ്യാന്‍ , മകളെ വിവാഹം ചെയ്തയക്കാന്‍ ഒന്നാഗഹിക്കുന്ന ഒരാള്‍ ശപിക്കപ്പെട്ടവനാണെന്നറിയുന്നത്‌ അയാള്‍ക്ക്‌   നേരെ നീണ്ടു വരുന്ന ഒരിക്കലും കിട്ടാത്ത കൂറേ കടലാസുകളും  ഉത്തരമില്ലാത്ത  ചോദ്യങ്ങളും സാധിക്കാത്ത കുറെ വ്യവസ്ഥകളും കാണുമ്പോഴാണ്. ഒരാള്‍ക്ക് എങ്ങനെ വായ്പ്പ  നല്ക്കാം എന്നതിലുപരി എങ്ങനെ വായ്പ്പ നല്ക്കാതിരിക്കാം എന്നതിലാണ് മാനേജര്‍മാരുടെ ഗവേഷണം. ഇങ്ങനെ നമ്മുക്കുകിട്ടെണ്ട ന്യായമായ  അവകാശങ്ങള്‍ പലതും നിഷേധിക്കപെടുകയാണ് 

എനിക്കുണ്ടായ മൂന്ന് വ്യത്യസ്ഥ അനുഭവം കുറിക്കാം , ഇതില്‍ വല്യ പ്രധാന്യമൊന്നുമില്ല

രംഗം ഒന്ന് : 

വീടിനടുത്തായി ഒരു പുതുതലമുറ ബാങ്ക് പുതിയ ശാഖ തുറന്നപ്പോള്‍   ആദ്യ ആഴ്ചയില്‍ വരുന്ന വ്യക്തികള്‍ക്ക് പരിച്ചക്കാരുടെ (ഇന്‍ട്രോഡ്യൂസ്)   സഹായമില്ലാതെ അക്കൗണ്ട്‌  തുറക്കാനുള്ള സൗകര്യം സൌജന്യമായി നല്ക്കുമെന്നു പരസ്യം നല്‍കി. സകലമാന സൌജന്യങ്ങളും കണ്ടു മോഹിച്ച പുണ്യാളന്‍    തിരക്കൊഴിഞ്ഞ എട്ടാം ദിവസം അവിടെ കടന്നു ചെന്നു  ഒരപേക്ഷ വാങ്ങി,  കൂടെ   ആരുണ്ട്   ഇന്‍ട്രോഡ്യൂസ് ചെയ്യാനെന്ന ചോദ്യത്തിന് കൈമലര്‍ത്തി കാട്ടി  , പരസ്യത്തിന്റെ കാലാവധി  കഴിഞ്ഞു ഇനി ആളെ വേണം പോലും.  ഇതെന്തു ന്യായം ഇന്നലെ വരെ വേണ്ടായിരുന്നല്ലോ ഇന്ന് കൂടെ എന്ത് കൊണ്ട് ആയി കൂടാ അത്രയ്ക്ക് നിര്‍ബന്ധമാണേ  ആ ലിസ്റ്റ്  ഇങ്ങു തരൂ ആരൊക്കെ  അതില്‍ ഉണ്ടെന്ന്  നോക്കട്ടെ എന്നായി പുണ്യാളന്‍ . അല്ലാതെ ആരോടെന്നായി  ചോദിക്കും. ഉദ്ദ്യോഗസ്ഥര്‍ തരാനുള്ള ഭാവമില്ലാതെ റൂള്‍സ് പറഞ്ഞു എന്നെ വിരട്ടാന്‍ തുടങ്ങി എങ്കില്‍ റൂള്‍സ്‌ കുറച്ചു എനിക്കുമറിയാം  പുണ്യവാളനാകെ   ശുണ്ടി കയറി കഴിഞ്ഞ നൂറിലേറെ വര്‍ഷമായി  ഈ നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അവസാന കണ്ണിയായ എനിക്ക്   നിങ്ങളാണ്  ആരാ എന്താ എന്ന്  പരിചയപ്പെടുതെണ്ടാതെന്നു പറഞ്ഞ ശേഷം നിശബ്ദനായി അപേക്ഷ മുഴുവന്‍ പൂരിപ്പിച്ചു

മാനജേരുടെ റൂമിലേക്ക്‌ കടന്നു   അപേക്ഷ നീട്ടി  പറഞ്ഞു , എനിക്ക് ഒരു അക്കൗണ്ട്‌ വേണം . പുറത്തിരിക്കുന്ന ജീവികള്‍ എന്തോകെയോ പറയുന്നു . എന്റെ കൈയില്‍ പാസ്പോര്‍ട്ട് , പാന്‍ കാര്‍ഡ് , ഇലക്ഷന്‍  തിരിച്ചറിയല്‍ രേഖ ,  ഡ്രൈവിന്‍ ലൈസന്‍സ് തുടങ്ങി കേന്ദ്ര കേരള സര്‍ക്കാരുടെ സകലമാന രേഖകളുമുണ്ട് ഇനി വല്ലതും വേണോ അതും തരാം  കൂടാതെ നൂറിലേറെ വര്‍ഷമായി നാട്ടില്‍ ജീവിക്കുന്ന കുടുംബത്തിലെ അംഗവും എനിക്ക് അക്കൗണ്ട്‌ തരില്ലന്നോ...? എങ്കില്‍ എന്താ കാരണമെന്ന് ഈ അപേക്ഷയിലോന്നു എഴുതി നല്ക്കിയെ ! ഉടന്‍ അയാള്‍ അപേക്ഷ വാങ്ങി ഇരിക്കാന് പറഞ്ഞു...( പക്ഷെ ആ ബാങ്കിലെ അക്കൗണ്ട്‌ വേണ്ട എന്ന് വച്ചത് ചരിത്രം ) ( മാനേജര്‍ക്ക് യുക്തിക്ക് നിരക്കുന്ന രേഖകള്‍  പരിശോദിച്ചു നടപടി എടുക്കാം എന്നാണു വ്യവസ്ഥ പക്ഷെ ആരും അത്തരം മാര്‍ഗ്ഗം സ്ഥികരിക്കില്ല )

രംഗം രണ്ടു : ഉടന്‍ ഒരു ചെക്കിന്റെ ആവശ്യതയുമായി ഒരു പൊതുമേഖലാ ബാങ്കില്‍ അക്കൗണ്ട്‌  തുടങ്ങി ചെക്ക്‌ ആവശ്യപെടുമ്പോഴുണ്ട്  ഉടക്ക് എന്ത് പോലെ വന്നാലും ഉടന്‍ ചെക്ക്‌ അനുവദിച്ചു നല്ക്കില്ല .ആയിരക്കണക്കിന് രൂപ ബാങ്കില്‍ ഇപ്പോ തന്നെ നിക്ഷേപ്പിച്ചു  ട്രാന്‍സാക്ഷന്‍ ചെയ്തു കാണിച്ചു തരാമെന്നു തുടങ്ങി  പല വിധ വാഗ്ദാനങ്ങളും നടത്തി നോക്കി .പക്ഷെ  എന്ത് പോലെ വന്നാലും ആറുമാസം കഴിയാതെ ചെക്ക്‌ തരുന്ന പ്രശ്നം ഇല്ലേ ഇല്ലാ എന്നവര്‍ തറപ്പിച്ചു പറഞ്ഞു . നിരാശനായി പുറത്തിറങ്ങി സമീപത്തെ   സ്വകാര്യ ബാങ്കിനെ സമീപിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് ബഹുത്ത് സന്തോഷം   അവര്‍   നല്‍കിയ  ലിസ്റ്റില്‍ നിന്നുള്ള സുഹൃത്തില്‍ നിന്നും സൈന്‍ വാങ്ങി ഉടന്‍ അക്കൗണ്ട്‌ തുടങ്ങി ചെക്കും വാങ്ങി .... ഒരേ നാട്ടില്‍ പല ബാങ്കുകള്‍ക്കു പല നിയമം ....

രംഗം മൂന്ന് : ബാങ്കിന്റെ എ ടി എം കേടായത് വഴി പതിനായിരം രൂപ ഒരിക്കല്‍   ഒരു മാസത്തോളം ബ്ലോക്ക്‌ ആയി ഇരുന്നു.  പന്ത്രണ്ടു ദിവസത്തിനു മുന്നേ പണം മടക്കി നല്ക്കിയില്ലാ എങ്കില്‍ ഉപഭോക്താവിന് നൂറു രൂപ ദിവസം നല്‍കണമെന്നാ റിസര്‍വ് ബാങ്ക് ചട്ടം പക്ഷെ എനിക്ക് ഒരു രൂപാ കിട്ടിയില്ല അവര്‍ക്ക് കിട്ടാനുള്ള രൂപ ചോദ്യം പോലുമില്ലാതെ വലിച്ചെടുത്ത് കൊള്ളൂം മറ്റുള്ളതൊക്കെ സ്വാഹാ ........

ഓരോ വര്‍ഷവും ഇത്ര ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വായ്പ്പ നല്ക്കണം എന്ന വ്യവസ്ഥ മറികടക്കുന്നതു ഭൂമിയുള്ളവന്റെ കരം തീരുവ രസീത് വാങ്ങി കുറഞ്ഞ പലിശയിനത്തില്‍ വായ്പ്പ ഗോള്‍ഡ്‌ ലോണ്‍ ഇവ നല്‍കും . ശേഷം  വലിയ തോതില്‍ കാര്‍ഷിക വായ്പ്പ നല്‍ക്കുന്ന   ബാങ്ക് ഇതാ ഞങ്ങളാണെന്നവകാശവാദവും  യഥാര്‍ത്ഥ കര്‍ഷകന് ഒരു രൂപ കിട്ടില്ല . കാര്‍ഷിക ലോണ്‍ നല്‍ക്കുന്നത് തന്നെ കൃഷിയെ വ്യവസായമാക്കിയ കാര്‍ഷിക മുതലാളിമാര്‍ക്കാണ് എന്നും മുന്‍ഗണന. കൃഷി ജീവനോപാതിയായ കര്‍ഷകന് ലോണ്‍ കിട്ടില്ല .ഉന്നത വിദ്യാഭ്യാസ മേഖലകളിലും പ്രൊഫഷണല്‍ കോഴ്സുകളില്‍ പോലും   ചിലതിനോട്  അയിത്തം , വിമിഷ്ടം. നഗരഹൃദയത്തില്‍ ആണേലും സെന്റിന്  മതിപ്പു വില പത്തുലക്ഷം കടന്നാലും ശരി  നാലില്‍ ഒന്ന് വിശാലമനസുണ്ടേ കിട്ടും അതും  ഭാഗ്യം പോലെയിരിക്കും  ........


പലവിധ നിരക്കുകള്‍ വഴി സാധാരണകാരനെ  പിഴിഞ്ഞെടുക്കുന്ന രൂപയാണ് വാര്ഷിക ബാലന്‍സ് ഷീറ്റില്‍ ലാഭകണക്കായി പുറത്തു വിടുന്നത് . നമ്മുടെ പൊതു മേഖലാ ബാങ്കുകള്‍ക്കു ഇത്രയും ലാഭാകണക്കിന്റെ ആവശ്യം ഉണ്ടോ ? എന്നാലും പൊതുവേ  ഇവറ്റകളുടെ സംസ്കാരനിലവാരം ഒട്ടും വര്‍ദ്ധിക്കുന്നുമില്ല     പത്തു ലക്ഷം വാങ്ങാനെത്തുനവനെ ഇരുത്തിയെ സംസാരിക്കു ഒരു ലക്ഷം വാങ്ങാനെത്തുനവന്‍ പുറത്തു നില്‍ക്കേണ്ടവനാണ്. ഈ സാമൂഹിക വ്യവസ്ഥയില്‍  ജീവികേണ്ടി വരുന്നതിനെ ഓര്‍ത്തു ദുഖിക്കുന്നു ഇനിയും ഇതു പോലുള്ള അരുംകൊലകളുടെ കഥകള്‍ കേള്‍ക്കാതെ ഇരിക്കട്ടെ .....!!

വാല്‍കഷണം : പണത്തിനു മേലെ  പരന്തും  പറക്കില്ല എന്നത് വാസ്തവം തന്നെ പണമില്ലത്തവന്‍  എന്നും പിണവും  

ഇതു കൂടെ നോക്കിയിട്ടേ പോകാവേ 

തിങ്കളാഴ്‌ച, മാർച്ച് 19

പ്രഖ്യാപനങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍


സാധാരണക്കാനു വേണ്ടിയാണെന്ന ഭാവേന   നിയമസഭാകക്ഷികള്‍ തമ്മില്‍  സഭയില്‍   അരങ്ങേറുന്ന അസാധാരണമായ ഏറ്റുമുട്ടലുകള്‍    സാധാരണക്കാരന്റെ സകല സമാധാനമാണ് ഇല്ലാതെയാക്കുന്നത് .

അങ്ങനെ ഇന്നവസാനം  ബജറ്റിനോപ്പം കുറേ ദിവസത്തേക്കുള്ള യുദ്ധപ്രഖ്യാപനങ്ങളും കൂടെ  സഭയില്‍ നിന്നുമുയര്‍ന്നു കേട്ടൂ എവിടെയൊക്കെയാവണം  പ്രക്ഷോഭസമരങ്ങളും  കല്ലേറും  ലാത്തിച്ചാര്‍ജുകളൂമെന്നും എന്നോകെവേണം   ഹര്‍ത്താലുകളുമെന്നും ഇനി തീരുമാനിച്ചാല്‍ മതി .

നയപ്രഖ്യാപനം നടത്താനുള്ള അവകാശവും അധികാരവും സര്‍ക്കാരുകളിലിരിക്കുമ്പോള്‍   അതു തടസപ്പെടുത്തുന്നതിനുവേണ്ടിയുള്ള സഭയിലെ  അപ്രായോഗികമായ ഇടപെടലുകള്‍ അപലപനീയമായിയെന്നു വീണ്ടും പറയേണ്ടി വരുന്നത്‌ ഖേദകരമാണ് . വര്‍ഷത്തില്‍ അല്പകാലം ഒത്തുചേരുന്ന സഭയില്‍   തുടര്‍ച്ചയായി നടപടികള്‍ തടസപ്പെടുത്തി കലാപമുണ്ടാക്കുന്ന പ്രതിപക്ഷങ്ങളുടെ പ്രവണത അവസാനിപ്പിക്കുവാന്‍ അംഗങ്ങളുടെ അവകാശങ്ങളും അഭിപ്രായങ്ങളും ഹനിക്കപ്പെടാതിരിക്കുന്ന ഒരുവ്യവസ്ഥ കൊണ്ടുവരുകയോ ഉണ്ടെങ്കില്‍ അതു കര്‍ശനമായി നടപ്പാക്കുകയോ വേണമെന്ന് പുണ്യവാളന്‍ ആഗ്രഹിക്കുന്നു .

കാലാകാലങ്ങളായി ബജറ്റ്‌ എന്നത് ഉല്പനവിലനിലവാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന വെറും ഒരു പ്രക്രിയയായി മാറിയിരിക്കുന്നു .സര്‍ക്കാരുകളുടെ വരുമാന വര്‍ധനവിന് വേണ്ടി കുറെ നികുതികള്‍ വര്‍ദ്ധിപ്പിക്കുകയും . ജനപ്രിണനത്തിനു വേണ്ടി കുറെയൊക്കെ എടുത്തു കളയുകയും ചെയ്യും .ഫലത്തില്‍ നികുതി ക്രമികരണമല്ല അസമത്വവും അഴിമതിയുമാണെങ്ങും . വില്പനനികുതിയുടെ അടിസ്ഥാനതിലാണ് ഗവര്‍മെന്റുകളുടെ നിലനില്പെന്നതിലൂന്നി തന്നെ പറയുന്നു നികുതിവര്‍ദ്ധനവല്ലാതെ ധനസമാഹരണത്തിനായുള്ള മറ്റൊരു മാര്‍ഗ്ഗം ഫലപ്രദമായി നടപ്പാക്കാന്‍ ആവില്ല എന്നുണ്ടോ ? അതോ അതിനുള്ള ആര്‍ജ്ജവം ഇല്ലാതെ പോകുന്നതാണോ ? ആവോ 


ഇന്ന് സഭയില്‍ അവതരിപ്പിച്ച മാണി ബജറ്റ്‌  റെക്കോര്‍ഡു സ്ഥാപിച്ചും ചരിത്രം സൃഷ്ടിച്ചും  അനവധിനിരവധി  പ്രഖ്യാപനങ്ങള്‍ കൊണ്ടും സമ്പൂഷ്ടമായാതിനോപ്പം  അതില്‍  സുന്ദരമായ സ്വപ്നങ്ങളും നിറയെ വാഗ്ദാനങ്ങളുമുണ്ട്

അങ്ങനെ അവതരിപ്പിച്ച ബാജറ്റിലൂടെ പരോക്ഷമായി നനാതുറകളില്‍ പെട്ടവരുടേയും ജീവിതത്തില്‍ നുഴഞ്ഞു കയറിയ വിലകയറ്റമെന്ന ഭീകരന്‍  കൂടുതല്‍ പിടിമുറുക്കുകയാണ് ചെയ്യുക 

അതു പോലെ തന്നെ പെന്‍ഷന്‍ പ്രായം ഏകീകരണത്തിന്റെ പേരില്‍ തന്ത്രപരമായി പെന്‍ഷന്‍ പ്രായം  ഉയര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല . അതുവഴി സര്‍ക്കാരിനുവല്ല നേട്ടവും ഉണ്ടാക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതുവെറും താല്‍ക്കാലികം മാത്രമായിരിക്കുമെന്നാണെന്റെ നിഗമനം .ക്രയശേഷി കുറഞ്ഞു വരുന്ന ഇത്തരം ജീവനക്കാരന്‍ വീണ്ടും വന്‍ ശമ്പളം പറ്റി  ഇരുന്നു നിരങ്ങി കസേര ഒടിച്ചുകളയുമെന്നതിനപ്പുറം നാടിനിവരെ കൊണ്ടൊരു പ്രയോജനവുമുണ്ടാകുകയില്ല. പകരം അടിസ്ഥാന  ശമ്പളത്തില്‍കടന്നു കൂടുന്ന ചെറുപ്പകാര്‍ ചുറുച്ചുറുപ്പോടെ സാമൂഹിക പ്രതിബദ്ധത  നിലനിര്‍ത്തുമെന്നു പ്രതീക്ഷിക്കുക എങ്കിലുമാക്കാം . പുതിയ കാലഘത്തില്‍ മാനേജ്‌മന്റ്‌ തന്ത്രം തന്നെ ക്രയശേഷി കുറഞ്ഞ വയസന്മാരെ ഒഴുവാക്കുക എന്നതാണ് 

കേരളത്തിന്റെ തൊഴിലില്ലായ്മ വര്‍ദ്ധിച്ചു നില്‍ക്കുന്നു എന്ന സര്‍വ്വേ റിപ്പോര്‍ട്ട് തലേദിവസം പുറത്ത് വിടുന്ന സര്ക്കാര് തന്നെ ഇന്നിങ്ങനെ ഒരു പ്രഖ്യാപനം നടത്തിത്  ഞെട്ടലുണ്ടാക്കുന്നു . കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സകലമാന സര്‍ക്കാര്‍ കാര്യാലയങ്ങളിലും ആയിരകണക്കിന് ഒഴുവുകള്‍ നിലനില്കുമ്പോഴും , പി.എസ്.സി യുടെ കനിവ് തേടി ലക്ഷകണക്കിനു യുവതി യുവാക്കള്‍ കാത്തിരിക്കുമ്പോള്‍ സകലമാനമേഖലകളിലും കരാര്‍ ജീവനക്കാര്‍ പണിയെടുമ്പോഴുമാണ് ഇതിനൊന്നും ഒരു പരിഹാരവും കാണാതെ ജനദ്രോഹകരമായ ഈ നടപടി സ്ഥികരിക്കുന്നത് നിര്‍ഭാഗ്യകരമാണ് . 

വാല്‍ക്കഷണം: കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും എതൊരു സര്‍ക്കാര്‍ എന്തൊകെ   വാരി കൊടുത്തിരുന്നാലും  ക്രൂരമായി പൈശ്ചാചികമായി  മദ്യത്തിനും സിഗരറ്റിനും വിലവര്‍ദ്ധിപ്പിക്കും കേരളത്തിലെ ഭൂരിപക്ഷം വരുന്ന ലഹരി ഉപഭോക്താക്കള്‍ ഈ  വേദനകള്‍  ആരോട് പറയും .അവര്‍ക്ക് ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലല്ലോ   !! 


സുഹൃത്തുകളെ അല്പം കൂടി ബജറ്റ് വിശകലനം ചെയ്യാന്‍  ഉണ്ടായിരുന്നു , അവിചാരിതമായി ഉണ്ടായ കാരണങ്ങളാല്‍   പകുതിക്ക് നിര്‍ത്തുന്നു  വരുന്ന രണ്ടു ദിവസം ഓണ്‍ലൈന്‍ ഉണ്ടായി എന്ന് വരില്ല അതിനാല്‍ പോസ്റ്റുന്നു ....ക്ഷമിക്കുമല്ലോ !